ഒടുവിൽ ദുബായിലും മഴയെത്തി; ആഹ്ളാദം, ശ്രദ്ധവേണമെന്നു അധികൃതർ
Mail This Article
ദുബായ് ∙ ഷാർജയും ഫുജൈറയും കടന്ന് മഴ ദുബായിലും. ശൈത്യകാലത്ത് ആദ്യമായി പെയ്ത മഴ ദുബായ് നിവാസികളിൽ ആഹ്ളാദം പകർത്തി. ദുബായിലെ ഒട്ടേറെ പ്രധാന പ്രദേശങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയുടെ വിഡിയോകളും ചിത്രങ്ങളും താമസക്കാർ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. കഴിഞ്ഞ ദിവസം ദുബായ് ഒഴികെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്തതെന്ന് പ്രദേശവാസിയും മലയാളിയുമായ വിജയ് കൊച്ചു മണ്ണാറശ്ശാല പറഞ്ഞു. ഇവിടങ്ങളിൽ കാൽനടയാത്രക്കാർ കുടയുമായി നടക്കുന്നത് കാണാമായിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.
ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് ദുബായിലും അജ്‌മാനിലും ദേശീയ കാലാവസ്ഥാ കേന്ദ്രം പുതിയ ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ താമസക്കാർ ജാഗ്രത പാലിക്കാനും പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുള്ള സ്ഥലങ്ങളിൽ നിന്നു മാറിനിൽക്കാനും നിർദേശിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് ഫുജൈറ, ഖോർഫക്കാൻ ഭാഗങ്ങളിൽ മഴ പെയ്തത്.
English Summary: Heavy rains lash Dubai