ADVERTISEMENT

ജിദ്ദ∙ ജിദ്ദയിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. ഒഴുക്കില്‍പ്പെട്ടാണു മരണം സംഭവിച്ചത്.

saudi-rain2
സൗദിയിൽ കനത്തമഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്

 

rain-in-saudi-arabia

വ്യാഴാഴ്ച രാവിലെ മുതലാണു ജിദ്ദയിൽ ശക്തമായ ഇടിയോടു കൂടി മഴ പെയ്തത്. ഇതോടെ പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലായി. ഇന്നു രാത്രി വരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.

saudi-rain
സൗദിയിൽ പെയ്ത മഴ

നഗരത്തിൽ റോഡുകൾ ഇപ്പോഴും വെള്ളത്തിലാണ്. നൂറു കണക്കിനു കാറുകളും വെള്ളത്തിലായി. റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. പെട്ടെന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.

saudi-rain-4
സൗദിയിൽ കനത്തമഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്

ജിദ്ദ, ബഹ്റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണു കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. ജിദ്ദക്ക് പുറമെ മദീനയിലും മഴ പെയ്തു. കൂടാതെ യാമ്പുവിലും പരിസരപ്രദേശങ്ങളിലും പുലർച്ചെ ശക്തമായ മഴ പെയ്തു. തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബയിലും മഴ പെയ്തു.

ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്കൂളുകൾക്കും അവധി നൽകിയിരുന്നു. യാമ്പുവിലും മുഴുവൻ സ്കൂളുകൾക്കും അവധി നൽകി. പരീക്ഷ അടുത്ത മാസം എട്ടിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. ജിദ്ദയിൽ വെള്ളത്തിലായ റോഡുകളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി.

ജിദ്ദയിൽ നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. മുൻകരുതലായി റോഡിലെ അണ്ടർപാസ്വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളം കയറി വെള്ളക്കെട്ട് രൂപപ്പെട്ടു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്ച മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പും സിവിൽ ഡിഫൻസും ബുധനാഴ്ച വൈകിട്ടു തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com