അബുദാബി∙ 2023ലെ കാലാവസ്ഥ ഉച്ചകോടി യുഎഇയിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 140ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കും.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാ ഉച്ചകോടിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സംബന്ധിച്ച് വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യുഎഇയുടെ കാലാവസ്ഥാ പ്രതിനിധിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ വിശദീകരിച്ചു. കാർബൺ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
രാഷ്ട്രപതി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ നേതൃത്വത്തിൽ ദശാബ്ദങ്ങൾക്കു മുൻപുതന്നെ യുഎഇ പരിസ്ഥിതി സൗഹൃദ നയങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കിവരുന്നതായും പറഞ്ഞു. ഇന്നു കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടം ഷെയ്ഖ് സായിദിന്റെ ദീർഘവീക്ഷണ ഫലമാണെന്നും പറഞ്ഞു.