യാത്രികരേ ഇതിലേ ഇതിലേ; ലോകകപ്പ് കാണാൻ യാത്രാ സൗകര്യങ്ങൾ സമഗ്രം
Mail This Article
ദോഹ∙ ഫിഫ ലോകകപ്പ് കാണാൻ എത്തിയവർക്കായി ഒരുക്കിയിരിക്കുന്ന യാത്രാ സൗകര്യങ്ങൾ സമഗ്രം. വിമാനത്താവളങ്ങൾ, സ്‌റ്റേഡിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും ബസുകൾ, ടാക്‌സി തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ഹയാ കാർഡുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിലും ബസുകളിലും ട്രാമുകളിലും യാത്ര സൗജന്യമാണ്. മെട്രോ 21 മണിക്കൂറാണ് സർവീസ് നടത്തുന്നത്. മെട്രോ, ട്രാം എന്നിവയിൽ 20 മുതൽ 22 വരെ യാത്ര ചെയ്തത് 22,94,604 പേരാണ്. മെട്രോയിൽ 22,06,143 ട്രാമുകളിൽ 88,461 എന്നിങ്ങനെയാണ് യാത്ര ചെയ്തവരുടെ കണക്ക്. ഇതിൽ 22ന് മാത്രം മെട്രോയിൽ 6,50,881 പേരും ട്രാമുകളിൽ 23,291 പേരും ഉൾപ്പെടെ 6,74,172 പേരാണ് യാത്ര ചെയ്തത്.
ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി, മിഷെറിബ് എന്നിവിടങ്ങളിലാണ് ട്രാം സർവീസുള്ളത്. 2,841 കർവ ബസുകളാണ് സർവീസ് നടത്തുന്നു. 22ന് 1,45,914 പേരാണ് ഷട്ടിൽ ബസുകളിൽ യാത്ര ചെയ്തത്. പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളിൽ 10,127 ട്രിപ്പുകളിലായി 19,911 പേരാണ് യാത്ര ചെയ്തത്.
ഇന്നലെ കർവ ബസുകളിൽ 1,81,210 പേരായിരുന്നു യാത്രക്കാർ. ഹമദ്, ദോഹ വിമാനത്താവളങ്ങളിലായി ലോകകപ്പിന്റെ ആദ്യ 3 ദിവസങ്ങളിലായി 3,365 വിമാനങ്ങളാണ് വന്നുപോയത്. ഇതിൽ 22ന് മാത്രം 2 വിമാനത്താവളങ്ങളിലായി 900 വിമാനങ്ങളും.