മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം യുഎഇയില്‍ നിന്ന് റിയാദിലെത്തിച്ചു
Mail This Article
റിയാദ് ∙ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം യുഎഇയില്‍ നിന്ന് റിയാദിലെത്തിച്ച്, ചികിത്സയിലുള്ള രോഗിക്ക് മാറ്റിവച്ചു. റിയാദ് കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യുഎഇയിലെ നാഷനല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുമായും (ഹയാത്ത്) എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ച് മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഹൃദയം റിയാദിലെത്തിച്ചത്.
റിയാദ് കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍ അംറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലെവ്ലാന്റ് ആശുപത്രിയില്‍ എത്തിയാണ് മസ്തിഷ്ക മരണം സംഭവിച്ച 38 കാരനിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഹൃദയം നീക്കം ചെയ്തത്. രാവിലെ 11.30 ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം റിയാദ് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ 54 കാരനായ രോഗിയില്‍ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി വൈകീട്ട് 4.30 ന് മെഡിക്കല്‍ സംഘം അറിയിച്ചു.
ഒരു മാസത്തിനിടെ യുഎഇയില്‍ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ച് മാറ്റിവയ്ക്കുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണിത്.
English Summary : Heart of brain-dead resident airlifted to Saudi Arabia