പൗരന്മാർക്കു വേണ്ടി യുഎഇ; ശമ്പളം കുറച്ചാൽ ശക്തമായ നടപടി
Mail This Article
അബുദാബി∙ യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറിന്റെ മുന്നറിയിപ്പ്. സ്വദേശിവൽക്കരണ നിയമം പാലിക്കാതെ വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും.
50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണു നിയമം. ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞതു 7000 ദിർഹം ഡിപ്ലോമക്കാർക്കു 6000, ഹൈസ്കൂൾ യോഗ്യതയുള്ളവർക്കു 5000 ദിർഹം എന്നിങ്ങനെയാണു ശമ്പളം നൽകേണ്ടത്. എന്നാൽ ജോലി അന്വേഷിച്ച് എത്തുന്നവർക്കു കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന പരാതി ഉയർന്നതോടെയാണ് മുന്നറിയിപ്പ്.തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിന്റെ മറവിൽ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇ പൗരന്മാർക്ക് ജോലി ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ (നാഫിസ്) തൊഴിൽ പരിശീലനം നൽകിയാണു സ്വദേശികളെ അയയ്ക്കുന്നത്. എന്നാൽ സർക്കാരിൽ നിന്ന് വൻ ആനുകൂല്യം ലഭിക്കുന്ന സ്വദേശികൾക്കു ശമ്പളം കൂട്ടിനൽകാനാവില്ലെന്നാണു ചിലരുടെ വാദം. ഇത്തരം നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രിയും വ്യക്തമാക്കുന്നു. ഈ വർഷം 2 ശതമാനത്തിൽ തുടങ്ങിയ സ്വദേശിവൽക്കരണം 5 വർഷത്തിനിടെ 10% ആക്കി ഉയർത്തുകയാണു ലക്ഷ്യം. സ്വദേശികളെ നിയമിക്കാത്ത കമ്പനിക്ക് ആളൊന്നിന് 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. നിയമം ലംഘിക്കുന്ന കമ്പനികളെകുറിച്ച് 600 590000 നമ്പറിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.
നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യവും പ്രഖ്യാപിച്ചു. 3 മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനിയിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 250 ദിർഹമാക്കി കുറച്ചു. നേരത്തെ 3750 ആയിരുന്നു. രണ്ടിരട്ടിയാക്കിയ കമ്പനിക്ക് 1200 ദിർഹമും പരിധി പാലിച്ച കമ്പനിക്ക് 3450 ദിർഹവുമായിരിക്കും ഫീസ്. ഈ കമ്പനികളിലെ സ്വദേശി/ജിസിസി പൗരന്മാരുടെ വർക്ക് പെർമിറ്റിന് ഫീസില്ല.