അവസാന മത്സരത്തിലെ അവസാന സെക്കൻഡ് വരെ പോരാടുമെന്നു സൗദി കോച്ച്
Mail This Article
ജിദ്ദ∙ പോളണ്ടിനോട് 2-0ന് തോറ്റെങ്കിലും ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ അവസാന മത്സരത്തിലെ അവസാന സെക്കൻഡ് വരെ ഞങ്ങൾ പോരാടുമെന്നു സൗദി അറേബ്യയുടെ കോച്ച് ഹെർവ് റെനാർഡ് പറഞ്ഞു.
സൗദി അറേബ്യ ശക്തമായ മത്സരം കളിച്ചെങ്കിലും മികച്ച അവസരങ്ങൾ മുതലാക്കാത്തതിനാൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ഹാഫ് ടൈമിന് മുമ്പ് സേലം അൽ ദൗസരി പെനാൽറ്റി കിക്ക് നഷ്‌ടപ്പെടുത്തി. തോൽവിക്കിടയിലും പുഞ്ചിരിയോടു കൂടിയാണ് ഹെർവ് പ്രതികരിച്ചത്. മത്സരശേഷം പ്രസ്താവനകളിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഞാൻ വെറുതെ പുഞ്ചിരിക്കുകയല്ല. എന്റെ ടീമിനെക്കുറിച്ചും ഞങ്ങൾ നേടിയതിനെക്കുറിച്ചും അഭിമാനിക്കുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഞങ്ങൾക്ക് ഒരു സമനില ഉറപ്പാക്കേണ്ടതായിരുന്നു. ഞങ്ങൾ വലിയ പ്രയത്നങ്ങൾ നടത്തി, ടീം വലിയ ആക്രമണങ്ങൾ അഴിച്ചുവിട്ടു, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോഴും ഇവിടെ നിൽക്കുന്നു എന്നതാണ്.
ഞങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ലോകകപ്പിലെ അവസാന സെക്കൻഡ് വരെ പോരാട്ടം തുടരും. ക്യാപ്റ്റൻ സൽമാൻ അൽ ഫറജ്, ഡിഫൻഡർമാരായ യാസർ അൽ ഷഹ്‌റാനി, റിയാദ് ഷറാഹിലി, അബ്ദുല്ല അൽ മാലിക്കി തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലെങ്കിലും അവസാന റൗണ്ടിൽ മെക്‌സിക്കോയെ തോൽപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണ്.
English Summary: Will fight till last secong in the last match