റിയാദ്∙ അനധികൃതമായി സൗദിയിലേക്കു നുഴഞ്ഞു കയറിയവർക്ക് താമസവും യാത്രാ സൗകര്യവും നൽകുന്നത് കടുത്ത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം. 15 വർഷം തടവും 10 ലക്ഷം റിയാൽ (2.17 കോടി രൂപ) പിഴയുമാണ് ശിക്ഷ. ഇതിനായി ഉപയോഗിച്ച താമസ സ്ഥലവും വാഹനവും കണ്ടുകെട്ടും.
നിയമ ലംഘകരായ 15,713 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 17 മുതൽ 23 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്. ഇതിൽ 9131 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. നിയമനടപടികൾ പൂർത്തിയാക്കി അതാതു രാജ്യങ്ങളിലേക്കു നാടുകടത്തും. പിടിയിലായവരിൽ ഇന്ത്യക്കാരും ഉൾപ്പെടും.