പലസ്തീനും പറയാനുണ്ട് ലോകകപ്പ് വിശേഷങ്ങൾ
Mail This Article
ദോഹ∙ ദേശീയ പതാകയേന്തിയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും ലോകകപ്പ് വേദികളിൽ സാന്നിധ്യം അറിയിച്ച് പലസ്തീൻ പൗരന്മാർ.
കഴിഞ്ഞ ദിവസം അൽതുമാമയിൽ മൊറോക്കോയും ബെൽജിയവും തമ്മിൽ നടന്ന മത്സരത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീനെ മോചിപ്പിക്കുക എന്നെഴുതിയ പതാകയും ആരാധകർ ഉയർത്തിയിരുന്നു.
ഏറ്റവും വലിയ കായികാഘോഷം നടക്കുമ്പോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാനുള്ള മികച്ച അവസരമായാണ് ലോകകപ്പിനെ കാണുന്നതെന്ന് ഖത്തർ പ്രവാസികളായ പലസ്തീനികൾ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിലൂടെ തങ്ങളുടെ ശബ്ദം കേൾക്കാനും കേൾപ്പിക്കാനുമുളള വേദിയാണ് ലഭിച്ചതെന്നും പലസ്തീൻ സ്വദേശി ബാദർ വ്യക്തമാക്കി.പലസ്തീന്റെ ഭൂപടവും പലസ്തീനെ മോചിപ്പിക്കുക എന്നാലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ചാണ് ബാദർ ലുസൈൽ സിറ്റിയിൽ ലോകകപ്പ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. വേഷത്തിലെ വ്യത്യസ്തത ചോദിച്ചറിയുന്നവരോട് പലസ്തീനിലെ സാഹചര്യങ്ങൾ അറിയിക്കാനും രാജ്യത്തിന്റെ സംസ്‌കാരം അവതരിപ്പിക്കാനും ചരിത്രം വിവരിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ബാദർ വ്യക്തമാക്കി. മിക്കവർക്കും ഇസ്രായേലിനെക്കുറിച്ചറിയാം എന്നാൽ പലസ്തീനെക്കുറിച്ചറിയില്ല, അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാദർ ചൂണ്ടിക്കാട്ടി. പലസ്തീൻ പൗരന്മാർ ഒത്തു ചേർന്ന് ലുസെയ്ൽ സിറ്റിയിലും ലോകകപ്പ് ഫാൻ സോണുകളിലും ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.ഈ കലാരൂപങ്ങളൊക്കെയും പലസ്തീനിയൻ ജനതയുടെ സങ്കടകഥകളാണ് അവതരിപ്പിക്കുന്നത്.
English Summary : Tunisian fans display large ‘Free Palestine’ banner at World Cup in Qatar