ഖത്തരി ശിരോവസ്ത്രം ധരിച്ചു കളിക്കാഴ്ചകൾ കണ്ടു നടക്കുന്നവർ; ലോകകപ്പിലെ കാഴ്ച
Mail This Article
ദോഹ∙ ലോകകപ്പ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരിൽ ചിലർ കളിക്കാഴ്ചകൾ കണ്ടു നടക്കുന്നത് ഖത്തരി ശിരോവസ്ത്രം ധരിച്ചാണ്.
അതേപ്പറ്റി ചോദിച്ചാൽ ആതിഥേയരായ ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും ഇഷ്ടപ്പെട്ടുവെന്നും പുരുഷന്മാരുടെ ഈ ശിരോവസ്ത്രം ഉപയോഗിക്കുമ്പോൾ എന്താണ് ഫീൽ എന്ന് അറിയാനാണെന്നും അർജന്റീനക്കാരനായ ബെഞ്ചമിന്റെ മറുപടി. ഭാരം കുറഞ്ഞ തുണിയിൽ തുന്നിയതിനാൽ സൗകര്യപ്രദമാണ്; പ്രത്യേകിച്ചും കാലാവസ്ഥ തണുപ്പിലേക്ക് എത്തി തുടങ്ങിയതിനാൽ. ബഞ്ചമിൻ കൂട്ടിച്ചേർത്തു. യുഎസിൽ നിന്നെത്തിയ ജെറി, വ്യത്യസ്തശൈലിയിൽ ടീമിനെ പിന്തുണയ്ക്കാനാണിത് എന്നു പറയും. പരമ്പരാഗത ശിരോവസ്ത്രം ഗത്‌റ എന്നാണ് അറിയപ്പെടുന്നത്. ഗത്‌റ തലയിൽ ഉറപ്പിക്കുന്നത് ഇഗാൽ എന്നറിയപ്പെടുന്ന കട്ടിയുള്ള ചരട് കൊണ്ടും.സാധാരണ വെള്ള നിറത്തിലുള്ള തുണികൊണ്ടാണ് ഗത്‌റ തയ്ക്കുന്നത്. ഇഗാൽ കറുത്തതും.
തോബ് എന്ന പരമ്പരാഗത ഖത്തരി വസ്ത്രവും ധരിക്കുന്നുണ്ട് ചിലർ. ഒറ്റനോട്ടത്തിൽ സ്വദേശികളാണെന്ന് തോന്നും. ഗത്‌റയും ഇഗാലും പോലെ ധരിച്ച് നടക്കാൻ അത്ര എളുപ്പമല്ലെന്നതിനാൽ തോബു ധരിക്കുന്നവർ എണ്ണത്തിൽ കുറവാണ്. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറങ്ങളിൽ തന്നെ ശിരോവസ്ത്രങ്ങളും ഇഗാലും തോബും ലഭിക്കുമെന്നതിനാൽ മെട്രോ സ്‌റ്റേഷനുകളിൽ ഉൾപ്പെടെ വിവിധ വിൽപനശാലകളിൽ ശിരോവസ്ത്രത്തിന് നല്ല ഡിമാൻഡ് തന്നെ. ബ്രസീൽ, മെക്‌സിക്കോ നിറങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
സൂഖ് വാഖിഫ് മെട്രോ സ്‌റ്റേഷനിലെ ഗത്‌റ മുണ്ടോ എന്ന വിൽപനശാലയിൽ തിരക്ക് കൂടുതലാണ്. പതാകയുടെ നിറങ്ങളിലുള്ള ഗത്‌റയ്ക്കും ഇഗാലിനും കൂടി 99 റിയാൽ (ഏകദേശം 2,200 ഇന്ത്യൻ രൂപ). അതേസമയം ദേശീയ പതാകയുടെ നിറങ്ങളിലെ തോബിന് 149 റിയാൽ (ഏകദേശം 3,322 രൂപ) എന്നിങ്ങനെയാണ് വില.
English Summary : Qatar’s traditional headscarf a ‘great symbol of hospitality’