ആളൊഴിയാതെ കത്താറ മസ്ജിദ്
Mail This Article
ദോഹ∙ കൾചറൽ വില്ലേജിലെ ഗ്രേറ്റ് കത്താറ മസ്ജിദിൽ സന്ദർശക തിരക്ക്. നീല പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് വാസ്തുവിദ്യയുടെ സവിശേഷത കൊണ്ട് വേറിട്ടു നിൽക്കുന്നു. മുസ്‌ലിം പള്ളികൾ ഡിസൈൻ ചെയ്യുന്ന പ്രഥമ വനിതാ വാസ്തു ശിൽപിയായ തുർക്കിയുടെ സെയ്‌നെപ് ഫദില്ലൊഗ്‌ലുവാണ് നീലപള്ളി ഡിസൈൻ ചെയ്തിരിക്കുന്നത്.
പേർഷ്യൻ, തുർക്കിഷ് ടൈലുകളും നീല, സ്വർണ നിറഭേദങ്ങളിലുള്ള ഇനാമൽ വർക്കുകളുമാണ് പ്രധാന പ്രത്യേകതകളിലൊന്ന്. ഇസ്താംബുളിലെ ഡോൾമബാഹെ കൊട്ടാരത്തിന്റെ മിനാരം, താഴികക്കുടം, പ്രാർത്ഥനാ കേന്ദ്രം എന്നിവയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് അലങ്കാരപ്പണികൾ. പള്ളിക്കു സമീപമായി സജ്ജീകരിച്ചിട്ടുള്ള ലോഞ്ചിൽ വിദേശ വനിതാ സന്ദർശകർക്കിരുന്ന് ചായയും കാപ്പിയും കഴിക്കാനുള്ള സൗകര്യമുണ്ട്. സാമൂഹിക ജീവിതത്തെക്കുറിച്ച് പഠിക്കാനുള്ള അവസരവുമുണ്ട്.
സന്ദർശകരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകാൻ സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. വസ്ത്രം, ഭക്ഷണം, പാനീയം, ആചാരങ്ങൾ, പാരമ്പര്യം എന്നിവയും ഖത്തരി സംസ്‌കാരവും വിദേശികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളിക്കു സമീപം ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
പള്ളിയുടെ അകം കാണുന്നതിനായി നമസ്‌കാരങ്ങൾക്കു ശേഷം പള്ളിയിലേക്കുള്ള പ്രവേശനത്തിനും അവസരമുണ്ട്. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കത്താറയിൽ ഒരുക്കിയിരിക്കുന്ന കലാ സാംസ്‌കാരിക വിനോദ പരിപാടികൾ ആസ്വദിക്കാനായി ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്.
English Summary: Katara's Blue Mosque a big attraction for foreign visitors.