പ്ലാസ്റ്റിക്കിനെ ആട്ടിപ്പായിച്ച് അബുദാബി; കവർ ഉപയോഗം 90% കുറഞ്ഞു
Mail This Article
അബുദാബി∙ പ്ലാസ്റ്റിക്കിനെതിരെയുളള സന്ധിയില്ലാ സമരത്തിൽ അബുദാബി വിജയത്തിലേക്ക്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ ദിവസേന 5 ലക്ഷത്തിന്റെ കുറവ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂൺ ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ അബുദാബി നിരോധിച്ചത്. 6 മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചതായി പരിസ്ഥിതി ഏജൻസി സാക്ഷ്യപ്പെടുത്തി. ആഗോള ശരാശരിയെക്കാൾ നാലിരട്ടി കൂടുതലായിരുന്ന പ്ലാസ്റ്റിക് ഉപയോഗമാണ് റെക്കോർഡ് സമയത്തിനുള്ളിൽ കുറച്ചത്.
2019ലെ കണക്കു പ്രകാരം എമിറേറ്റ്‌സിൽ വർഷത്തിൽ 1100 കോടി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് നിരോധനത്തിലേക്കു നയിച്ചത്. അബുദാബിക്കു പിന്നാലെ ദുബായ്, ഷാർജ എമിറേറ്റുകളും പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചു.
കുറഞ്ഞത് ഇങ്ങനെ
പ്ലാസ്റ്റിക് നിരോധനത്തിനൊപ്പം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളുടെ ഉപയോഗം വ്യാപകമാക്കി. പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഏർപ്പെടുത്തിയതും ഇതിനു ആക്കം കൂട്ടി. ഇതോടെ സഞ്ചിയുമായി സാധനങ്ങൾ വാങ്ങാനെത്തുന്നത് പതിവായി. ഇതുവഴി പരിസ്ഥിതി മലിനീകരണം കുറഞ്ഞു. വ്യാപക ബോധവൽക്കരണവും ഗുണം ചെയ്തു.
പ്ലാസ്റ്റിക് കുപ്പികൾ
5 വർഷത്തിനിടെ 8000 ടൺ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്കരിക്കുകയാണ് അടുത്ത പദ്ധതി. ഈ വർഷം ഇതുവരെ 3 കോടി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ചാലഞ്ച് ഒരുക്കിയാണ് ശേഖരണം. മാലിന്യനിർമാർജന വിഭാഗം വഴിയും ശേഖരിക്കുന്നു. സംസ്കരണത്തിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി ആവിഷ്ക്കരിച്ചുവരികയാണ്.
English Summary: Use of single-use plastic reduced by 90% in Abu Dhabi.