രക്തസാക്ഷികൾക്കു പ്രണാമം അർപ്പിച്ച് ഇന്ന് സ്മരണാദിനം
Mail This Article
അബുദാബി∙ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കു മുന്നിൽ രാജ്യം ഇന്ന് പ്രണാമം അർപ്പിക്കും. 1971 നവംബർ 30ന് യുഎഇയുടെ ആദ്യ രക്തസാക്ഷി സാലെം സുഹൈൽ ബിൻ ഖാമിസിന്റെ സ്മരണാർഥമാണിത്. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപം വാഹത് അൽ കരാമ രക്തസാക്ഷി സ്മാരകത്തിൽ ഇന്നു ഭരണാധികാരികൾ പുഷ്പചക്രം അർപ്പിക്കും.
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരെ സ്മരിക്കുന്നതോടൊപ്പം യുഎഇയോടുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന ദിവസം കൂടിയാണിതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഈ ത്യാഗം രാജ്യം എന്നും സ്മരിക്കും. അത് തലമുറകളുടെ സ്മരണകളിൽ മായാതെ നിൽക്കുമെന്നും പ്രതിജ്ഞയെടുത്തു.
അന്തരിച്ച സഹോദരൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റു സ്ഥാപക നേതാക്കളുടെയും സംഭാവനകളെ രാജ്യം ആദരവോടെയാണ് ഓർക്കുന്നത്. സ്വപ്നം കാണുന്ന ഭാവി യുഎഇയെ കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങളിലൂടെയും മാത്രമേ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന ധീര സൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്തു. വിവിധ എമിറേറ്റ് ഭരണാധികാരികളും ധീരജവാന്മാരെ അനുസ്മരിച്ചു. ഇന്നാണ് സ്മാരക ദിനമെങ്കിലും അവധി ദേശീയദിനാഘോഷത്തോടു ചേർത്ത് ഡിസംബർ ഒന്നിനാണ് നൽകുന്നത്.