സൗദി അറേബ്യ മെക്സിക്കോയുമായി ഇന്ന് ഏറ്റുമുട്ടും
Mail This Article
ദോഹ∙ഖത്തർ ഫിഫ ലോകകപ്പിൽ സൗദി അറേബ്യ മെക്സിക്കോയുമായി ഇന്ന് ഏറ്റു മുട്ടും. സൗദി സമയം രാത്രി 10നാണ് മത്സരം.
ബുധനാഴ്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ലെ ഗ്രൂപ്പ് സി ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മത്സരങ്ങളാകും ഇത്. അതേ ഗ്രൂപ്പിലെ മറ്റ് ടീമുകളായ അർജന്റീനയും പോളണ്ടും തമ്മിലുള്ള മത്സരവും ഇന്ന് നടക്കും.
സൂപ്പർ താരം ലയണൽ മെസ്സിയുടെ അർജന്റീനയെ 2-1 ന് തകർത്ത് മൂന്നു പോയിന്റ് നേടിയാണ് സൗദി ടീം ലോകകപ്പ് തുടക്കം കുറിച്ചത്. ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ പോളണ്ടിനോട് 2-0ന് തോറ്റു. അർജന്റീനയുടെ ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. പോളണ്ട് നാല് പോയിന്റുമായി മുന്നിട്ടു നിൽക്കുമ്പോൾ രണ്ടാം മത്സരത്തിൽ അർജന്റീനയോട് 2-0ന് തോറ്റ മെക്‌സിക്കോ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്.
പ്രി കോർട്ടർ ഉറപ്പാക്കാൻ സൗദി ടീമിന് മെക്സിക്കോയെ പരാജയപ്പെടുത്തേണ്ടതുണ്ട്. സൗദി ജയിക്കുകയും അർജന്റീന പോളണ്ടിനോട് സമനില നേടുകയും ചെയ്താൽ ഗ്രീൻ ഫാൽക്കൺസ് ഗ്രൂപ്പിലെ ടോപ്പർ ആകും. പോളണ്ട് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തുടരും. ഏഴ് പോയിന്റുമായി ഒന്നാമതെത്തുന്ന പോളണ്ടിനോട് അർജന്റീന തോറ്റാൽ സൗദി ടീമിന് യോഗ്യത നേടുന്നതിനു ഒരു സമനില മതിയാകും. ക്യാപ്റ്റൻ സൽമാൻ അൽ ഫരാജും പ്രതിരോധ താരം യാസർ അൽ ഷഹ്‌റാനിയും ഉൾപ്പെടെയുള്ള താരങ്ങൾ പരിക്കുമൂലം മെക്‌സിക്കോയ്‌ക്കെതിരെ കളിക്കുന്നില്ല. പോളണ്ടിനെതിരായ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനാൽ മറ്റൊരു ഡിഫൻഡർ അബ്ദുല്ല അൽ മാലിക്കിക്കും കളിക്കാൻ കഴിയില്ല.