ഖത്തറിലെ പ്രാദേശിക വിപണിയിൽ ‘സൂപ്പർ കിക്ക്’
Mail This Article
ദോഹ∙ രാജ്യത്തെ പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങൾ സുലഭമാണെന്നും വിലയിൽ സ്ഥിരതയുണ്ടെന്നും അധികൃതർ. ലോകകപ്പ് സമയത്ത് എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ വിപണി സജ്ജമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
സന്ദർശക തിരക്ക് മുൻനിർത്തി രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ വിപുലമായ പദ്ധതികളും തയാറെടുപ്പുകളുമാണ് മന്ത്രാലയം നടത്തിയത്. പച്ചക്കറികളുടെ വിലയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പ്രാദേശിക വിപണികളിൽ ദേശീയ ഉൽപന്നങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. രാജ്യത്തെ 3 സെൻട്രൽ മാർക്കറ്റുകളിൽ നടത്തിയ പരിശോധനാ ക്യാംപെയ്നുകൾ കുത്തക വൽക്കരണം ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റു കമ്പനികൾ, റസ്റ്ററന്റുകൾ, കഫേകൾ, കഫറ്റേരിയകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ റിസ്ക് മാനേജ്മെന്റ് വഴി കൈകാര്യം ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചു. സന്ദർശകരുടെ സാന്നിധ്യം കൂടുതലുള്ള താമസ സ്ഥലങ്ങളിൽ മൊബൈൽ വിൽപന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
നഗരസഭ മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, അൽമീറ എന്നിവയുടെ സഹകരണത്തോടെ 10 താൽക്കാലിക വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചു. അൽമീറയുടെ വിവിധ ശാഖകളിൽ റസ്റ്ററന്റുകൾ, എക്സ്ചേഞ്ച് ഷോപ്പുകൾ, ടെലികോം ഓപ്പറേറ്റർമാർക്കായി കിയോസ്കുകൾ എന്നിവയുമുണ്ട്.
ആഗോള വിതരണ ശൃംഖലയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും അടിസ്ഥാന ഉപഭോക്തൃ ഉൽപന്നങ്ങളുടെ തന്ത്രപരമായ ശേഖരണം ശക്തിപ്പെടുത്താൻ പൊതു സ്വകാര്യ പങ്കാളിത്തം വഴി സാധിച്ചിട്ടുണ്ട്. ഹസാദ് ഫുഡ് കമ്പനി, വിദാം ഫുഡ് കമ്പനി, അൽമീറ കൺസ്യൂമർ ഗുഡ്സ് കമ്പനി, ഖത്തർ മിൽസ് കമ്പനി എന്നിവയടക്കം സുപ്രധാന കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. മന്ത്രാലയം വ്യക്തമാക്കി.