ഷാർജ/ അജ്മാൻ/ ഉമ്മുൽഖുവൈൻ/ ഫുജൈറ/ റാസൽഖൈമ∙ യുഎഇ 51–ാം ദേശീയദിനം നാളെ ആഘോഷിക്കാനൊരുങ്ങുമ്പോൾ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ ജനങ്ങൾക്കു ദേശീയദിന സന്ദേശം നൽകി.
മാനുഷിക മൂല്യങ്ങൾ, മത ധാർമികത, സാംസ്കാരിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സാഹവും മഹത്തായ അഭിലാഷമുള്ളതുമായ ഒരു രാജ്യത്തിന്റെ പിറവിക്കു സാക്ഷ്യം വഹിച്ച ദിവസമാണു ദേശീയ ദിനമെന്നു സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ 'നേഷൻ ഷീൽഡി'ന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. യുഎഇ വികസിതവും ശക്തവുമായ ഒരു രാഷ്ട്രത്തിന്റെ അതുല്യ മാതൃകയായി ഇന്ന് മാറി. നമ്മുടെ രാജ്യത്തെ ലോകം മുഴുവൻ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നയിച്ച സ്ഥാപക പിതാക്കന്മാരുടെയും രാഷ്ട്ര സ്ഥാപകരായ അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും നിശ്ചയദാർഢ്യത്തിന്റെയും ജ്ഞാനത്തിന്റെയും വീക്ഷണത്തിന്റെയും ഉജ്ജ്വലമായ സ്മരണ അനുസ്മരിക്കുന്നുവെന്നും ഷെയ്ഖ് ഡോ.സുൽത്താൻ പറഞ്ഞു.
എമിറാത്തി ജനത യൂണിയനിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്ന ദിവസമാണ് യുഎഇ ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു.
1971 ഡിസംബർ 2ന് യുഎഇ സ്ഥാപിതമായതിന് ശേഷം ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹം ഉണർത്തിക്കൊണ്ട് ശോഭനമായ ഭാവിക്ക് തുടക്കമിട്ടെന്ന് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു.
ഗൾഫ് മേഖല നേരിടുന്ന എല്ലാത്തരം വെല്ലുവിളികളെയും തരണം ചെയ്യാൻ യുഎഇയെ പ്രാപ്തമാക്കിയ അഞ്ചു പതിറ്റാണ്ടിന്റെ നിശ്ചയദാർഢ്യമാണ് 51-ാമത് ദേശീയ ദിനം ഉയർത്തിക്കാട്ടുന്നതെന്നു സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പറഞ്ഞു.
സ്ഥാപക പിതാക്കന്മാരുടെ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും അഭിമാനത്തോടെ സ്മരിക്കാനുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് യുഎഇയുടെ സ്ഥാപക വാർഷികം എന്ന് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.