സ്ക്രീനിലേക്ക് നോക്കിയിരുന്നത് ദശകോടി കാണികൾ
Mail This Article
ദോഹ∙ 22ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് വീക്ഷിച്ചത് 11.17 കോടി പേർ. ആദ്യ റൗണ്ട് മത്സരങ്ങൾ കണ്ടത് 90.7 കോടി പേർ. ബിഇൻ കായിക ചാനലിലൂടെ മധ്യപൂർവദേശത്തും വടക്കൻ ആഫ്രിക്കയിലുമായി (മിന) കാൽപന്തുകളി കണ്ടാസ്വദിച്ചവരുടെ കണക്കാണിത്.
റഷ്യയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ കണ്ടവരേക്കാൾ 113 ശതമാനവും ആദ്യ റൗണ്ട് മത്സരങ്ങൾ കണ്ടവരേക്കാൾ 6 ശതമാനവുമാണ് വർധന. മിന മേഖലയിലെ 24 രാജ്യങ്ങളിൽ ലോകകപ്പിന്റെ തൽസമയ സംപ്രേഷണത്തിനുള്ള അവകാശം ഖത്തറിന്റെ ബിഇൻ ചാനലിനാണ് ഫിഫ നൽകിയിരിക്കുന്നത്.
ഇവിടെ ആദ്യത്തെ 22 മത്സരങ്ങൾ സൗജന്യമായാണ് ബിഇൻ സ്‌പോർട്‌സ് മാക്‌സ് ചാനൽ സംപ്രേഷണം ചെയ്യുന്നതും. ബിഇന്റെ കണക്കു പ്രകാരം അർജന്റീന- സൗദി അറേബ്യ മത്സരത്തിനായിരുന്നു കാഴ്ചക്കാർ കൂടുതൽ. 99.3 ശതമാനം പേർ. ബ്രസീൽ-സെർബിയ (95.6), ജപ്പാൻ-ജർമനി (82.2), ഇറാൻ-ഇംഗ്ലണ്ട് (80.7 ), ഫ്രാൻസ്- ഓസ്‌ട്രേലിയ (71.9), പോർച്ചുഗൽ-ഘാന (64 ശതമാനം), തുനീസിയ-ഡെൻമാർക്ക് (63.4), മൊറോക്കോ-ക്രൊയേഷ്യ (57.2), സ്‌പെയ്ൻ-കോസ്റ്റാറിക്ക (52.4), സ്വിറ്റ്‌സർലന്റ്-കാമറൂൺ (11.1 ശതമാനം) എന്നിങ്ങനെയാണ് ആദ്യ റൗണ്ടിലെ കണക്കുകൾ.
8 വേദികളിലായി നടക്കുന്ന 64 മത്സരങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിലേത് ഇന്ന് സമാപിക്കും. നാളെ മുതൽ റൗണ്ട്-16 നോക്ക് ഔട്ട് മത്സരങ്ങളാണ് നടക്കുക. ഡിസംബർ 18നാണ് ഫൈനൽ. ഖത്തർ ടൂറിസത്തിന്റെ കണക്കു പ്രകാരം ലോകകപ്പ് നേരിട്ട് കാണാൻ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്.