ലോകത്തിന്റെ വീടിന് ഇന്ന് പിറന്നാൾ; 51-ാം ദേശീയദിനാഘോഷ നിറവിൽ യുഎഇ
Mail This Article
അബുദാബി ∙ പാരമ്പര്യം നെഞ്ചോടു ചേർത്തു വികസനത്തിന്റെ പടവുകൾ അതിവേഗം കീഴടക്കി മുന്നേറുന്ന അറേബ്യൻ ഐക്യനാടിന് ഇന്ന് 51ാം പിറന്നാൾ തിളക്കം. 49 വർഷം കഴിഞ്ഞുള്ള രാജ്യത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഈ പിറന്നാൾ യുഎഇ ആഘോഷിക്കുന്നത്.
2071ൽ 100 പിന്നിടുമ്പോൾ യുഎഇയുടെ മുഖം എന്താവണമെന്ന വിശാല ദീർഘ വീക്ഷണം രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചാണ് ഭരണാധികാരികൾ ദേശീയദിന സന്ദേശം നൽകുന്നത്. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിയ കുതിപ്പിന്റെ ചരിത്രമാണ് രാജ്യത്തിന്റേത്. മരുഭൂമിയിൽ നിന്ന് യുഎഇയുടെ സ്വപ്നങ്ങൾ ഇന്ന് ബഹിരാകാശത്തോളം എത്തി.
ചന്ദ്രോപരിതലത്തിലെ പഠനത്തിന് സ്വന്തമായി പേടകം അയയ്ക്കുന്നതിലേക്ക് വളർന്ന യുഎഇ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കാകെ വഴികാട്ടിയായി മാറി. ഇത്രയേറെ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കു വീടൊരുക്കുന്ന മറ്റൊരു രാജ്യവും വേറെയില്ല.
സഖ്യനാടുകളിൽ നിന്ന് ഒറ്റരാജ്യത്തിലേക്ക്
സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിൽ ദുബായിലെ അൽദിയാഫ പാലസിൽ (യൂണിയൻ ഹൗസ്) ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയർന്നു. യുഎഇയുടെ പ്രഥമ പ്രസിഡന്റിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഉയർന്നുവന്ന ഒരേ ഒരു പേര് ഷെയ്ഖ് സായിദിന്റേത് മാത്രം. രാഷ്ട്ര നിർമാണത്തിൽ അതുല്യ സംഭാവന നൽകിയ ഷെയ്ഖ് റാഷിദ് ആദ്യ പ്രധാനമന്ത്രിയുമായി.
തുടക്കം , സ്വന്തം കറൻസി പോലും ഇല്ലാതെ
ഖത്തറും ബഹ്റൈനും ഫെഡറേഷനിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. സ്വന്തമായി കറൻസി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോൾ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും ശക്തമായ സാമ്പത്തിക അടിത്തറയുമാണ്. പരന്നുകിടക്കുന്ന മരുഭൂമിയും കടലും മാത്രമായുള്ള യുഎഇ കുറഞ്ഞ നാളുകൾകൊണ്ട് വളർച്ച നേടിയതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും കഥകളുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാമതാണ് യുഎഇ. കറൻസിയും ശക്തമായ നിലയിലാണ്.
സുപ്രീം കൗൺസിൽ രൂപീകരണം
എമിറേറ്റുകളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടു തന്നെ ഭരണ നിർവഹണത്തിന് 7 എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന് സുപ്രീം കൗൺസിൽ രൂപീകരിച്ചു. സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമായി അറിയപ്പെടുന്ന യുഎഇയിൽ സുരക്ഷ, സ്ത്രീ–പുരുഷ സമത്വം, ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യ അന്തരീക്ഷം, സ്ത്രീ സുരക്ഷ, ശിശു – ഭിന്നശേഷി സൗഹൃദ രാജ്യം, ലോകത്ത് യോഗ്യരായവരിൽ 100% പേർക്കും പൂർണമായും വാക്സീൻ നൽകിയ രാജ്യം തുടങ്ങിയ നേട്ടങ്ങളുണ്ട് അവകാശപ്പെടാൻ.
ഫെഡറൽ നാഷനൽ കൗൺസിൽ
7 എമിറേറ്റുകളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന ഫെഡറൽ നാഷനൽ കൗൺസിലും (എഫ്എൻസി) സർക്കാരും ചേർന്നാണ് ഭരണ നിർവഹണം. 40 അംഗ എഫ്എൻസിയിൽ പകുതിയും വനിതകളാണ്. 20 പേരെ തിരഞ്ഞെടുക്കും. 20 പേരെ നാമനിർദേശം ചെയ്യും. യുഎഇയെ ജനാധിപത്യത്തിലേക്കു കൈപിടിച്ചുയർത്തിയത് അന്തരിച്ച മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനായിരുന്നു.
ബഹിരാകാശത്ത് ഇരട്ടനേട്ടത്തിലേക്ക്
2019 സെപ്റ്റംബറിൽ ഹസ്സ അൽ മൻസൂരിയെ ബഹിരാകാശ നിലയത്തിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ 2023ൽ സുൽത്താൻ അൽ നെയാദിയെ അയക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. 6 മാസം ബഹിരാകാശ നിലയത്തിൽ കഴിയുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള ഒരുക്കത്തിലാണ് നെയാദി. ഇതോടെ ദീർഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്ന പതിനൊന്നാമത്തെ രാജ്യമാകും യുഎഇ. ഹോപ് പ്രോബിലൂടെ ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ യുഎഇ ചൊവ്വയിൽ കോളനി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. പൂർണമായും സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഈ കൊച്ചുരാജ്യം ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക, വികസന രംഗങ്ങിൽ മുന്നേറുകയാണ്.
നേട്ടങ്ങളുടെ പട്ടിക
ബറാക ആണവോർജ പദ്ധതി, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുർജ് ഖലീഫ, ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ദുബായ് മെട്രോ, മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങി നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെ. ലോകോത്തര വിദ്യാഭ്യാസം യുഎഇയിൽ സാധ്യമാക്കുന്നതിനായി രാജ്യാന്തര യൂണിവേഴ്സിറ്റികളെ യുഎഇയിലെത്തിച്ചു. ലോകത്തെ പ്രശസ്ത സർവകലാശാലകളുടെ പട്ടികയിൽ ഖലീഫ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യുഎഇ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി തുടങ്ങിയവ ഇടംപിടിച്ചു.
എണ്ണപ്പണത്തിൽ തുടങ്ങിയ കുതിപ്പ്
1958ൽ പരീക്ഷണാർഥം എണ്ണ ഖനനം ചെയ്തതോടെ ആരംഭിച്ച വികസന കുതിപ്പ് കൂടുതൽ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്നും തുടരുകയാണ്. എണ്ണയിൽ നിന്നുള്ള വരുമാനംകൊണ്ട് സമസ്ത മേഖലകളിലും മാതൃകാപരമായ വികസനമാണ് കാഴ്ചവച്ചത്. ഇനിയുള്ളത് എണ്ണയിതര വരുമാനത്തിലേക്കുള്ള ചുവടുമാറ്റമാണ്. എണ്ണയിതര വരുമാന സ്രോതസ്സുകൾ ശക്തമാക്കുന്നതിലാണ് രാജ്യം ഊന്നൽ നൽകുന്നത്.
പ്രത്യേക മന്ത്രാലയങ്ങൾ
സഹിഷ്ണുതയ്ക്കും സന്തോഷത്തിനും മാത്രമല്ല ഭാവിക്കും സാധ്യതകൾക്കും നിർമിത ബുദ്ധിക്കും മന്ത്രാലയങ്ങൾ സ്ഥാപിച്ച ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും മുന്നേറുന്നു.
ലക്ഷത്തിലേറെ പേർക്ക് ഗോൾഡൻ വീസ
ആഗോള നിക്ഷേപകരുടെയും പ്രഫഷനലുകളുടെയും അതിവിദഗ്ധരുടെയും കേന്ദ്രമായ യുഎഇ ഒന്നര ലക്ഷത്തിലേറെ പേർക്ക് ഇതിനകം ഗോൾഡൻ വീസ നൽകി. വൻ നിക്ഷേപകർ, വ്യവസായ സംരംഭകർ, പ്രഫഷനലുകൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, ആരോഗ്യം, ഗവേഷണം, സാങ്കേതികം തുടങ്ങി വിവിധ മേഖലകളിലെ അതിവിദഗ്ധർ, കലാസാംസ്കാരിക പ്രവർത്തകർ, മികവു പുലർത്തുന്ന വിദ്യാർഥികൾ എന്നിങ്ങനെ പട്ടിക നീളും.
വിദേശികൾക്ക് രണ്ടാം വീട്
ഇന്ത്യക്കാർ ഉൾപ്പെടെ 192 രാജ്യക്കാർ യുഎഇയിൽ സമാധാനത്തോടെ ജീവിക്കുന്നത് ഈ രാജ്യത്തെ സുരക്ഷയും ഭരണാധികാരികളുടെ കരുതലും വെളിവാക്കുന്നു.. 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ ഇവിടെ വസിക്കുന്ന വിദേശികൾക്ക് യുഎഇ രണ്ടാംവീടാണ്. അതുകൊണ്ടാണ് ഈ രാജ്യത്തിന്റെ ആഘോഷം ഇത്രയും രാജ്യക്കാർക്ക് ആഘോഷമാകുന്നത്. ഇന്ത്യൻ സംഘടനകളെല്ലാം വിപുലമായ പരിപാടികളോടെ യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു.
ആരാധനാ സ്വാതന്ത്ര്യം
വിവിധ മതസ്ഥർക്ക് വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രാർഥിക്കാനുമുള്ള സൗകര്യമുണ്ട് ഈ രാജ്യത്ത്. മസ്ജിദും ദേവാലയങ്ങളും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഒരുമിച്ച് ഒരു മതിൽക്കെട്ടിനുള്ളിൽ പ്രവർത്തിക്കുന്നു. 6–8 നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമത്തിന്റെ ശേഷിപ്പുകൾ നവംബറിൽ ഉമ്മുൽഖുവൈനിലെ സിന്നിയ ദ്വീപിൽനിന്ന് കണ്ടെടുത്തിരുന്നു. 1400 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയ ശേഷിപ്പുകളും 1990ൽ സർ ബനിയാസ് ദ്വീപിൽ കണ്ടെത്തി. ഇവയെല്ലാം ഈ നാടിന്റെ മതസഹിഷ്ണുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു.
അബുദാബി അബുമുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രവും മതസൗഹാർദത്തിന്റെ ഉദാഹരണമാണ്. 2024ൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കി വിശ്വാസികൾക്കു തുറന്നുകൊടുക്കും. ആഗോള കത്തോലിക്കാ സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിലെത്തിച്ച് മാനവസാഹോദര്യ സമ്മേളനവും യുഎഇ കണ്ട ഏറ്റവും വലിയ കുർബാനയും നടത്തിയത് ഇതര മതങ്ങളെ ചേർത്തുപിടിക്കുന്നതിനു തെളിവാണ്. അബുദാബിയിൽ മുസ്‌ലിം, ക്രൈസ്തവ, ജൂത ആരാധനാലയങ്ങൾ സമ്മേളിക്കുന്ന ഏബ്രഹാമിക് ഫാമിലി ഹോമിന്റെ നിർമാണവും പുരോഗമിക്കുന്നു. ഇസ്രയേലുമായുള്ള സമാധാന കരാർ (ഏബ്രഹാം അകോർഡ്) ഒപ്പുവച്ച് മേഖലയുടെ സമാധാനം ഊട്ടിയുറപ്പിക്കാനുള്ള ചരിത്രപരമായ നീക്കവും ശ്രദ്ധേയം.
English Summary: UAE celebrates its 51st national day today