ആഫ്രിക്കൻ ‘നിറക്കൂട്ട്’ വിപ്ലവം; കാഴ്ചയുടെ വസന്തമൊരുക്കി ആരാധകർ
Mail This Article
ദോഹ∙ ലോകകപ്പ് കാണാൻ ആഫ്രിക്കയിൽ നിന്നെത്തിയവർ വിസ്മയകരമായ കാഴ്ചാ വസന്തമാണ് സമ്മാനിക്കുന്നത്. തലയിലെ തൊപ്പിയും തലമുടിയും മുഖവും വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അവരവരുടെ ദേശത്തിന്റെ നിറങ്ങൾ പൂശി മനോഹരമാക്കിയിരിക്കുന്നു.
വസ്ത്രങ്ങളിലെ പൈതൃക ഭംഗിയും ഒന്നുവേറെ. ആഫ്രിക്കൻ വനിതകളാകട്ടെ മനോഹരമായി പിന്നിയിട്ട മുടിയിൽ ദേശീയ ടീമുകളുടെ ജഴ്‌സിയുടെ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വർണ വൈവിധ്യം കൊണ്ട് ദോഹയെ മോടിയാക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. ലോകകപ്പ് ആദ്യമായി കാണാൻ കാമറൂണിൽ നിന്നെത്തിയതാണ് 70കാരിയായ മാമ ഇറ്റോ.
സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷവും ഫുട്‌ബോൾ ആവേശവും കൂടിച്ചേർന്നപ്പോൾ ഇറ്റോയുടെ പിന്നിയിട്ട മുടിയിൽ ദേശീയ പതാകയിലെ നിറങ്ങളായ ചുമപ്പും പച്ചയും ഓറഞ്ചും ചിരിച്ചു നിൽക്കുന്നു. ലോക കപ്പിനായുള്ള ഖത്തറിന്റെ ക്രമീകരണങ്ങളിലും സംഘാടനത്തിലും ഇറ്റോ സംതൃപ്തയാണ്.
ഇറ്റോയെ പോലെ ഫുട്‌ബോൾ ആവേശത്തിനു നിറം പകർന്ന് ലോകകപ്പ് കാണാൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവർ ഏറെയുണ്ട്. കാമറൂൺ, ഘാന, സെനഗൽ, മൊറോക്കോ, തുനീസിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളാണ് ഇത്തവണ ലോക കപ്പിലേക്ക് യോഗ്യത നേടിയത്.ഇവർക്കു പിന്തുണയേകി ദോഹയിലെത്തിയ നാട്ടുകാരും നിരവധി. ഇവരുടെ ആഹ്ലാദമാകട്ടെ കളർഫുളും.