ജടായുപാറ ടൂറിസം പദ്ധതി; പ്രവാസി നിക്ഷേപകർ വീണ്ടും രാജീവ് അഞ്ചലിനെതിരെ
Mail This Article
ദുബായ് ∙ ജടായുപാറ ടൂറിസം പദ്ധതിക്കും ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചലിനുമെതിരെ വഞ്ചിതരായ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്. കേരള ടൂറിസത്തിന്റെ ആദ്യത്തെ ബിഒടി പദ്ധതിയായ കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ ആസൂത്രകനും ശിൽപിയും കരാറുകാരനുമായ രാജീവ് അഞ്ചൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തിയെന്നാണ് പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മയായ ജെെഎഡബ്ല്യുഎ (ജടായുപാറ ടൂറിസം ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ) യുടെ ആരോപണം.
പദ്ധതിയിലെ നിക്ഷേപകരുടെ ആസ്തി മൂല്യമായ 239 കോടി രൂപയെ പറ്റിയാതൊന്നും പറയാതെ ഏകപക്ഷീയമായും നിയമവിരുദ്ധമായും ജടായു പദ്ധതിയിൽ നിന്ന് നിക്ഷേപകരെ പുറത്താക്കുകയാണുണ്ടായത്. പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്ത് വരുമാനം രാജീവ് അഞ്ചലും കുടുംബവും മാത്രമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രവാസി നിക്ഷേപകർ ആരോപിച്ചു.
എന്നാൽ നിക്ഷേപകരോട് കോടതികൾ അനുഭവപൂർവ്വം പ്രതികരിക്കുകയും, അഴിമതിയെപ്പറ്റി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. അന്വേഷണങ്ങൾക്ക് ശേഷം നൽകിയ റിപ്പോർട്ടിൽ രാജീവ് അഞ്ചൽ നടത്തിയ മുഴുവൻ അഴിമതിയും അക്കമിട്ട് പറഞ്ഞതിന്റെയും അദ്ദേഹം കുറ്റവാളി ആണെന്ന് അസന്നിഗ്ധമായി ചൂണ്ടിക്കാണിച്ചതിന്റെയും രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഇവർ വ്യക്തമാക്കി. സാധാരണക്കാരന് പോലും കണ്ടെത്താൻ കഴിയുന്ന സാമ്പത്തിക തിരിമറികളാണ് നടത്തിയത്. പദ്ധതി വരുമാനത്തിൽ അദ്ദേഹത്തിന് അധികാരമില്ല എന്ന് കൊച്ചി നാഷനൽ കമ്പനി ലോ ട്രിബ്യൂണലും (എൻസിഎൽടി) ചെന്നൈ എൻസിഎൽഎടി കോടതിയും ഉത്തരവിട്ടിരുന്നു.
കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും രാജീവ് അഞ്ചലിനെതിരെ നടപടി സ്വീകരിക്കുന്നില്ല. 150 പ്രവാസികളാണ് പദ്ധതിയിൽ പണം നിക്ഷേപിച്ച് പെരുവഴിയിലാക്കിയിട്ടുള്ളത്. 2020 മാർച്ച് മുതൽ നിക്ഷേപകര്‍ പദ്ധതി പ്രദേശത്തു കടക്കുന്നത് തടഞ്ഞിരുന്നു. മാർച്ച് 2020 മുതൽ ജൂൺ 2022 വരെ രാജീവ് അഞ്ചൽ തട്ടിയെടുത്ത തുക ഏകദേശം 20 കോടിക്കടുത്ത് വരുമെന്ന് നിക്ഷേപകർ ആരോപിച്ചു. ഇതിനിടെ അദ്ദേഹം വീണ്ടും ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഇൗ പദ്ധതിക്ക് വേണ്ടി പണപ്പിരിവു നടത്തുകയാണ്. നിക്ഷേപകരായ ഷിജി മാത്യു, ദീപു ഉണ്ണിത്താൻ, അൻസാരി അബ്ദുൽ വഹാബ്, ബാബു വർഗീസ്, രഞ്ജി ചെറിയാൻ, പ്രവിത്ത് വിശ്വനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.