ADVERTISEMENT

ഷാർജ∙ പാർക്കിങ് നിയമം കർശനമാക്കിയതോടെ ഷാർജ നിവാസികൾക്കു ചെലവേറും. ഒഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചതും കെട്ടിടങ്ങൾക്കു സമീപമുള്ളവ പെയ്ഡ് പാർക്കിങ് ആക്കിയതുമാണ് കാരണം. ഇതുമൂലം ഇനി ഷാർജയിൽ വാഹനം സൗജന്യമായി പാർക്കിങ് ചെയ്യാൻ കഴിയില്ല. നഗരസഭയുടെ നിയമം അനുസരിച്ച് ഒന്നുകിൽ പൊതു പാർക്കിങിലോ അല്ലെങ്കിൽ സ്വകാര്യ പാർക്കിങിലോ മാത്രമേ വാഹനം നിർത്തിയിടാവൂ.  നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

അധികച്ചെലവ് 3600 ദിർഹം

മാസത്തിൽ കുറഞ്ഞത് 300 ദിർഹമും (6678 രൂപ) വർഷത്തിൽ 3600 ദിർഹമും (80142 രൂപ) പാർക്കിങിനായി മാറ്റിവയ്ക്കണമെന്നത് പ്രവാസി കുടുംബങ്ങളുടെ ചെലവ് കൂട്ടും.

ഷാർജയിലെ പെയ്ഡ് പാർക്കിങ് മേഖല.
ഷാർജയിലെ പെയ്ഡ് പാർക്കിങ് മേഖല.

പൊതു–സ്വകാര്യ പാർക്കിങ് കൂട്ടും

നിലവിൽ ഷാർജയിൽ 57,000 പൊതു പാർക്കിങ് ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ കൂടുതൽ പാർക്കിങ്ങുകൾ സജ്ജമാക്കിവരികയാണ്. ഒക്ടോബറിൽ മാത്രം 2440 പുതിയ പാർക്കിങ് തയാറാക്കി. സൗജന്യമായി പാർക്ക് ചെയ്തിരുന്ന 53 സ്ഥലങ്ങൾ അടച്ചു. ഇവിടെ സ്വകാര്യ പാർക്കിങ് നിർമിക്കാൻ നഗരസഭ അനുമതി നൽകി. 

സ്വകാര്യ പാർക്കിങ്

മാസത്തിൽ 300–350 ദിർഹമാണ് സ്വകാര്യ പാർക്കിങിന് ഈടാക്കുന്നത്. അടുത്തയിടെ സ്വകാര്യ പാർക്കിങ് ഉടമകൾ ഫീസ് കൂട്ടിയതായും പരാതിയുണ്ട്. ഇതിൽനിന്നു രക്ഷ നേടാൻ ഷാർജയിൽ തന്നെ നിയമം കർശനമാക്കാത്ത ഉൾപ്രദേശങ്ങളിലേക്കു മാറിത്താമസിക്കാനാകുമോ എന്നു ആലോചിക്കുകയാണ് മലയാളികൾ.

ദുബായിലേക്ക് മാറിയാലോ

കെട്ടിട വാടകയിലെ കുറവും സൗജന്യ പാർക്കിങ് ആകർഷണവുമാണ് മലയാളി കുടുംബങ്ങളെ ഷാർജയിലേക്ക് ആകർഷിച്ചിരുന്നത്. ദുബായിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് ഷാർജയിലാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടന്നാണ് ഷാർജയിൽ എത്തിയിരുന്നത്.  വാടക വർധിച്ചുവരുന്നതും പാർക്കിങ് നിയമം കർശനമാക്കുകയും ചെയ്യുന്നതോടെ ദുബായിൽ ഉൾപ്രദേശങ്ങളിലേക്ക് താമസം മാറുന്ന ആലോചിക്കുന്നവരും കുറവല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com