ADVERTISEMENT

അസീർ∙ സൗദിയിലെ അസീറില്‍ നിര്‍മാണത്തിലുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിനുള്ളിൽ അകപ്പെട്ട് ഒരു കുടുംബത്തിലെ നാലു പേര്‍ ശ്വാസംമുട്ടി മരിച്ചു. മഹായിലിലെ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്.

പ്രദേശത്തു കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. നിർമാണത്തിലിരുന്ന ടാങ്കിലും മഴയിൽ വെള്ളം കയറി. ആറ് മീറ്റർ ആഴമുണ്ടായിരുന്ന ടാങ്കിൽ ഒരു മീറ്ററോളം വെള്ളം നിറഞ്ഞു. ഈ വെള്ളം പമ്പ് ചെയ്തു കളയാനായി ഡീസലിൽ പ്രവർത്തിക്കുന്ന മോട്ടോർ, ടാങ്കിനുള്ളിലേക്ക് ഇറക്കുകയായിരുന്നു. 

അലി(15) ആണ് ആദ്യം ടാങ്കിലേക്ക് ഇറങ്ങിയത്. മോട്ടോർ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ പുക നിറഞ്ഞ് ശ്വാസം മുട്ടി, അലിക്ക് ടാങ്കിൽ നിന്നു തിരിച്ചു കയറാൻ സാധിച്ചില്ല. ഇതോടെ അലിയുടെ പിതാവ് ഹസനും  ടാങ്കിലേക്ക് ഇറങ്ങി. എന്നാൽ അദ്ദേഹത്തിനും ശ്വാസതടസം അനുഭവപ്പെട്ടതോടെ തിരികെ കയറാനായില്ല. തുടർന്നു ബന്ധുക്കളായ ഹമദ്, ഹാദി എന്നിവരും ടാങ്കിലേക്കു ചാടി. ഇവരും ശ്വാസംമുട്ടി ടാങ്കില്‍ കുഴഞ്ഞു വീണു. തുടർന്നു മറ്റൊരു ബന്ധുവായ അലി ഹാദി  രക്ഷാപ്രവര്‍ത്തനത്തിനായി ടാങ്കില്‍ ഇറങ്ങിയെങ്കിലും ഇദ്ദേഹത്തിനും പുറത്തിറങ്ങാനായില്ല.

ഇതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ബഹളംവച്ച് അയൽവാസികളെ വിളിച്ചുകൂട്ടി. സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ഹാദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകട നില തരണം ചെയ്തുവെന്നാണു റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com