സൗദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്നു മുഹമ്മദ് ബിൻ സൽമാൻ
Mail This Article
റിയാദ്∙ സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 2.2 ദശലക്ഷത്തിലേറെ പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. ഇതു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. സൗദിയിലെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനത്തിൽ നിന്ന് 35.6 ശതമാനമായി ഉയർന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ജിഡിപി വളർച്ച പ്രതിഫലിക്കുന്നുവെന്നു കിരീടാവകാശി അഭിപ്രായപ്പെട്ടു. ഇതു പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 2022 രണ്ടാം പാദത്തിൽ 9.7 ശതമാനമായി കുറയാൻ കാരണമായി.
ഇതു കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സൗദി അറേബ്യ യഥാർഥ ജിഡിപിയിൽ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 5.8 ശതമാനത്തിലെത്തി. അത് നിരവധി സാമ്പത്തിക പ്രവർത്തനങ്ങളുടെയും വിവിധ എണ്ണ ഇതര മേഖലകളുടെയും വളർച്ചയിൽ ഗണ്യമായി പ്രതിഫലിച്ചു. 2022ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ യഥാർഥ ജിഡിപി വളർച്ചയിൽ രാജ്യം 10.2 ശതമാനം ഉയർന്ന നിരക്കും കൈവരിച്ചു. 2022 അവസാനത്തോടെ ജിഡിപി വളർച്ച 8.5 ശതമാനത്തിലെത്തും.
ബജറ്റിൽ കൈവരിച്ച മിച്ചം സർക്കാർ കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിനും ദേശീയ ഫണ്ടുകളെ പിന്തുണയ്ക്കുന്നതിനും സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും നിർദേശിക്കും. സാമ്പത്തിക പരിവർത്തനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നില നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന തന്ത്രപരമായ ചെലവുകളെയും നിക്ഷേപ സംരംഭങ്ങളെയും 2023 ബജറ്റ് പിന്തുണക്കുന്നു. മുൻഗണനയുള്ള ചില തന്ത്രപരമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് സർക്കാർ ഇപ്പോൾ ആരായുന്നത്.