റിയാദ്∙ സൗദി അറേബ്യ 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ചു. മൊത്തം വരുമാനം 1130 ബില്യൺ റിയാൽ. ചെലവുകൾ 1114 ബില്യൺ റിയാൽ. നടപ്പ് വര്‍ഷം സൗദി അറേബ്യ 102 ബില്യണ്‍ റിയാല്‍ ബജറ്റ് മിച്ചം നേടി.
2013 നു ശേഷം ആദ്യമായാണു സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്. അടുത്ത കൊല്ലം മിച്ചം 16 ബില്യണ്‍ റിയാലുമാകുമെന്നു പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ്. ഈ വര്‍ഷാവസാനത്തോടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.9 ശതമാനമായി കുറയും. വര്‍ഷാവസാനത്തോടെ പൊതുകടം 985 ബില്യണ്‍ റിയാലാകും. ഈ കൊല്ലം പൊതുവരുമാനം 1,234 ബില്യണ്‍ റിയാലും ധനവിനിയോഗം 1,132 ബില്യണ്‍ റിയാലും മിച്ചം 102 ബില്യണ്‍ റിയാലുമാണ്.

ബജറ്റ് അംഗീകരിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു കണക്കുകള്‍ ധനമന്ത്രാലയം പുറത്തുവിട്ടത്. ഏറ്റവും ഉയര്‍ന്ന കമ്മി രേഖപ്പെടുത്തിയത് 2015 ല്‍ ആയിരുന്നു. ആ കൊല്ലം 367 ബില്യണ്‍ റിയാലായിരുന്നു കമ്മി. 2016 ല്‍ കമ്മി 300 ബില്യണ്‍ റിയാലായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്മി ക്രമാനുഗതമായി കുറയാന്‍ തുടങ്ങി. എന്നാല്‍ കോവിഡ് വ്യാപനം 2020 ല്‍ ബജറ്റ് കമ്മി വലിയ തോതില്‍ ഉയരാന്‍ ഇടയാക്കി. കഴിഞ്ഞ വര്‍ഷം കമ്മി വീണ്ടും കുറഞ്ഞു.