ADVERTISEMENT

ദോഹ∙ വയസ് 76. പക്ഷേ ഫിഫ ലോകകപ്പിൽ വൊളന്റിയറാകുന്നോ എന്ന് ചോദിച്ചാൽ രണ്ടുവട്ടം സമ്മതം എന്നു പറയും ജർമനിക്കാരൻ ഹുബെർട്ട് ബിഹ്‌ലെർ. വനിതാ ലോകകപ്പ് ഉൾപ്പെടെ 6 ഫിഫ ലോകകപ്പുകളിൽ വൊളന്റിയറാകുന്നത് അങ്ങനെയാണ്.  ഇപ്പോൾ ദാ ഖത്തറിലെ 20,000 വരുന്ന വൊളന്റിയർമാരിൽ ഒരാളാകുമ്പോൾ  ഡന്നിങ്‌ഗെൻ സ്വദേശിയായ ഈ പഴയ കായികാധ്യാപകന് ഫുട്‌ബോളിനോടുള്ള പ്രണയം വീണ്ടും തീവ്രമാകും . ലോകകപ്പ് വേദികളിലൊന്നായ സ്റ്റേഡിയം 974 ൽ മീഡിയ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ നൽകുക എന്ന ചുമതല ഭംഗിയായി ചെയ്യും.

2006 ൽ ജർമനിയിൽ നടന്ന ഫിഫ ലോകകപ്പിലൂടെയാണ് വൊളന്റിയർ ജീവിതത്തിന് തുടക്കം. 2006, 2010, 2014, 2018 പിന്നിട്ട് 2022 ലോകകപ്പ് വരെയെത്തി. 2011 ൽ വനിതാ ലോകകപ്പിലും വൊളന്റിയർ ആയി. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയേക്കാൾ കൂടുതൽ ലോകകപ്പിൽ പങ്കെടുത്തത് താൻ ആണെന്നാണ് ഹുബെർട്ടിന്റെ തമാശ. 

2018ലെ ലോകകപ്പായിരിക്കും വൊളന്റിയർ ആയുള്ള അവസാന ഇവന്റെന്ന് തീരുമാനിച്ചതാണ്. പക്ഷേ ഭാര്യയുടെ അപ്രതീക്ഷിത മരണം തീർത്ത ഒറ്റപ്പെടലിൽ നിന്ന് മാറി നിൽക്കാനാണ് ഈ ലോകകപ്പിൽ വൊളന്റിയർ ആകാൻ അപേക്ഷ നൽകിയത്. നേരത്തെ മുതൽ ഫിഫയുടെ വൊളന്റിയർമാരായിട്ടുള്ളവർ ഖത്തറിലെത്തിയപ്പോഴും തന്നെ മറന്നിട്ടില്ലെന്നതാണ് ഹുബെർട്ടിന്റെ സന്തോഷം. പരസ്പര ബഹുമാനത്തോടെ  ആരാധകർ ലോകകപ്പ് ആഘോഷിക്കുന്ന കാഴ്ച അവിസ്മരണീയമാണെന്നാണ് ഹുബെർട്ട് അഭിപ്രായപ്പെട്ടത്.

സ്വന്തം രാജ്യത്തിന്റെ ടീമിനോടായിരുന്നു ഇഷ്ടമെങ്കിലും ലോകകപ്പിൽ നിന്ന് ജർമനി പുറത്തായതിനാൽ പിന്തുണ ബ്രസീലിനാണ്. മികച്ച ടീം ആണെന്നതു മാത്രമല്ല കുറെയേറെ ബ്രസീലിയൻ സുഹൃത്തുക്കളും ഉണ്ടെന്നതാണ് ഇതിനു പിന്നിലെ രഹസ്യം.

English Summary : 76 year old volunteering legend from Germany Hubert Bihler in Qatar World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com