ADVERTISEMENT
ദുബായ്∙ കെഎംസിസിക്ക് ആസ്ഥാനം നിർമിക്കാൻ ദുബായ് സർക്കാർ ഭൂമി നൽകി. റാഷിദിയിൽ ഒന്നര ഏക്കർ ഭൂമിയാണു  അനുവദിച്ചത്. ഭൂമി ഏറ്റുവാങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ കെഎംസിസി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒപ്പുവച്ചു. ഇവിടെ ആസ്ഥാന മന്ദിരവും ഓഡിറ്റോറിയവും നിർമിക്കും.  വ്യവസായി എം.എ.യൂസഫലിയുടെ ശ്രമഫലമായാണു ഭൂമി ലഭിച്ചതെന്നു കെഎംസിസി പ്രസിഡന്റായിരുന്ന ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. അബു ഹെയിലിലെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ കെഎംസിസി ഓഫിസ് പ്രവർത്തിക്കുന്നത്. സംഘടനകൾക്കു പ്രവർത്തന അനുമതിയില്ലാത്ത ദുബായിൽ സർക്കാരിന്റെ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണു കെഎംസിസി. കോവിഡ് പ്രതിസന്ധിയിൽ ഉൾപ്പെടെ സംഘടനയുടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാരിന്റെ അംഗീകാരം നേടിത്തന്നതെന്നും ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. കെഎംസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കിയ പാർട്ടിയുടെ നടപടി അംഗീകരിക്കുന്നു എന്നറിയിച്ച ഇബ്രാഹിം എളേറ്റിൽ, ദുബായ് കെഎംസിസി യുഎഇയുടെ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന അംഗീകൃത സമിതിയാണെന്നും ഇവിടെ രാഷ്ട്രീയമില്ലെന്നും പറഞ്ഞു. സിഡിഎയുടെ നിയമ പ്രകാരം രണ്ടു വർഷത്തെ കാലാവധിയാണ് കെഎംസിസിയുടെ ഡയറക്ടർ ബോർഡിനുള്ളത്. അതു കഴിഞ്ഞാൽ തിരഞ്ഞെടുപ്പു നടക്കുമെന്നും പുതിയ ഭാരവാഹികൾ വരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് ആസ്ഥാന മന്ദിരം നിർമിക്കാൻ സ്ഥലം ലഭിച്ചു എന്നതാണു പ്രധാന നേട്ടമെന്നും തന്റെ സ്ഥാനത്തെകുറിച്ചുള്ള തർക്കത്തിനു പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com