ദോഹ∙ സുസ്ഥിര ലോകകപ്പെന്ന സ്വപ്നത്തിലേക്ക് അടുത്ത് ഖത്തർ. സ്റ്റേഡിയങ്ങളിൽ നിന്ന് ശേഖരിച്ച 2,000 ടണ്ണിലധികം മാലിന്യങ്ങളും (80 ശതമാനം) റീ സൈക്കിൾ ചെയ്തു.
64 മത്സരങ്ങളോടെ ലോകകപ്പ് വിജയകരമായി പര്യവസാനിച്ചപ്പോൾ 8 സ്‌റ്റേഡിയങ്ങളിൽ നിന്നു ശേഖരിച്ച 80 ശതമാനം മാലിന്യങ്ങളും റീസൈക്കിൾ ചെയ്യുകയോ വളമാക്കി മാറ്റുകയോ ചെയ്തെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സസ്‌റ്റെയ്‌നബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജി.
ബദർ അൽമീർ വ്യക്തമാക്കി. മാലിന്യങ്ങൾ യഥാസമയം നീക്കൽ, റീസൈക്കിൾ നടപടികൾ വേഗത്തിലാക്കാൻ 8 സ്റ്റേഡിയങ്ങളിലും മൊബൈൽ വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനുകൾ, പുനഃരുപയോഗിക്കാവുന്ന ഫുഡ് പാക്കേജുകൾ തുടങ്ങി മാലിന്യം കൈകാര്യം ചെയ്യാൻ സമഗ്ര നടപടികളാണ് സുപ്രീം കമ്മിറ്റി സ്വീകരിച്ചത്.
പ്ലാസ്റ്റിക്കുകൾ, കാർഡ്‌ബോർഡുകൾ, കംപോസ്റ്റ്, മെറ്റൽ, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ചെടുത്ത് റീ സൈക്കിൾ ചെയ്താണ് വൈദ്യുതിയും വളവുമാക്കി മാറ്റുന്നത്. മാലിന്യം കുറച്ച് പുനഃരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ ഉപയോഗം വഴി പരിസ്ഥിതി സൗഹൃദ, സുസ്ഥിര ലോകകപ്പ് ആണ് ഖത്തർ സമ്മാനിച്ചത്.