ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനിടെ ആരാധകർക്ക് മുൻപിൽ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾ കാഴ്ചവെച്ചത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16,190 ആർട്ടിസ്റ്റുമാർ. ലോകകപ്പിന്റെ 29 ദിവസത്തിനിടെ രാജ്യത്തുടനീളമുള്ള 15 ലൊക്കേഷനുകളിലെ 128 ആക്ടിവേഷൻ ഇടങ്ങളിലായി അവതരിപ്പിച്ചത് 3,350 കലാ, സാംസ്‌കാരിക പരിപാടികൾ.

 

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ കൾചറൽ ആക്ടിവേഷൻ പ്രോഗ്രാമിന്റെ കീഴിലാണ് സ്റ്റേഡിയം പരിസരങ്ങൾ, ദോഹ കോർണിഷ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, അൽ മെസില്ല ബസ് മാൾ, ബരാഹത് അൽ ജനൗബ്, മദീനത്ത്‌ന ഫാൻ അക്കോമഡേഷൻ എന്നിവിടങ്ങളിലായി കലാകാരന്മാരുടെ മനോഹരമായ കലാ, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കപ്പെട്ടത്.

 

ഇതിനു പുറമെ ലുസയെ്ൽ ബൗളെവാർഡിൽ നടന്ന ഖത്തർ ദേശീയ ദിനാഘോഷത്തിലും കലാകാരന്മാർ പങ്കാളികളായി. ഇന്ത്യക്കാർ ഉൾപ്പെടെ 44 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്. ഇഷ്ട ടീമുകളുടെ വിജയത്തിൽ ആനന്ദിച്ചും പരാജയത്തിൽ വിഷാദിച്ചും നടന്ന ആരാധകർക്ക് മാനസിക ഉല്ലാസവും ഉണർവും പകരുന്ന മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ഈ കലാകാരന്മാർക്ക് കഴിഞ്ഞുവെന്ന് സുപ്രീം കമ്മിറ്റി സ്റ്റേക്ക്‌ഹോൾഡർ റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സുവൈദി വ്യക്തമാക്കി.

 

ലോകകപ്പിനെത്തിയവർക്ക് പരസ്പരം പരിചയപ്പെടാനും പുതിയ സൗഹൃദങ്ങൾ വാർത്തെടുക്കാനും  ഭക്ഷണം, സംഗീതം, കല, ഫാഷൻ എന്നിവയിലൂടെ സാധ്യമായെന്നും അൽ സുവൈദി ചൂണ്ടിക്കാട്ടി. വിഷ്വൽ ആർട്‌സ്, കരകൗശലം, പൈതൃകം, ഫാഷൻ, ഡിസൈൻ, പെർഫോർമിങ് ആർട്, തിയറ്റർ, സംഗീതം, സിനിമ തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രതിഭകളായ കലാകാരന്മാരാണ് ദൃശ്യ, ശ്രാവ്യ വിരുന്നൊരുക്കി കലാ പരിപാടികൾ അവതരിപ്പിച്ചത്.

 

ലോകകപ്പിൽ മത്സരിച്ച ഖത്തർ ഉൾപ്പെടെ 32 രാജ്യങ്ങളുടെയും തനത് കലാ രൂപങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടികൾ വിവിധ രാജ്യക്കാരായ ഫുട്‌ബോൾ ആരാധകരിലും ആവേശമുണർത്തി. അപൂർവമായ അവസരമാണ് ലോകകപ്പിലൂടെ ലഭിച്ചതെന്ന് കലാകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരുന്നു ലോകകപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com