ഒരു വർഷത്തേയ്ക്കു കൂടി സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി വേണ്ട
Mail This Article
റിയാദ് ∙ സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമാക്കുന്നത് ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒട്ടേറെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാകും.
ഉടമ അടക്കം ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെ മൂന്നു വര്‍ഷത്തേക്ക് ലെവിയില്‍ നിന്ന് ഒഴിവാക്കാന്‍ മൂന്നു കൊല്ലം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ കാലയളവ് അവസാനിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്കു കൂടി ലെവി ഇളവ് ദീര്‍ഘിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ പത്തു ലക്ഷത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ മഹാഭൂരിഭാഗവും ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ്. തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയില്‍ ഉസ്ബെക്കിസ്ഥാനുമായി ഒപ്പുവച്ച കരാര്‍ മന്ത്രിസഭ അംഗീകരിച്ചു.