ADVERTISEMENT

അബുദാബി∙ പ്ലാസ്റ്റിക്കിനോട് ഗു‍ഡ്ബൈ പറയാൻ അബുദാബിയിൽ മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രതിജ്ഞ എടുക്കേണ്ടത്. മാർച്ച് അവസാനം വരെ തുടരുന്ന ചാലഞ്ചിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ജേതാക്കൾക്ക് അവാർഡ് നൽകും.

Also read: യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം

ഉപയോഗം കുറച്ചതിന്റെ തോത് അനുസരിച്ചായിരിക്കും ജേതാക്കളെ കണ്ടെത്തുക. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ്, പ്ലേറ്റ്, കുപ്പി, മൂടി, സ്പൂൺ, കത്തി, സഞ്ചി തുടങ്ങിയവയ്ക്കു പകരം പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബദലുകളും നിർദേശിക്കുന്നു. ഇതുമൂലം ഓരോ സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന മാലിന്യം കുറയ്ക്കാം. ഇതുവഴി പ്രകൃതിയെ രക്ഷിക്കാമെന്നും ഏജൻസി വ്യക്തമാക്കുന്നു.

പ്രപഞ്ചത്തിനു പ്ലാസ്റ്റിക് വരുത്തുന്ന ദോഷവും അവ ഒഴിവാക്കുന്നതുമൂലം ഉണ്ടാകുന്ന ഗുണങ്ങളും വിശദീകരിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി ഏജൻസി മാർഗനിർദേശം നൽകി.അറബിക്, ഇംഗ്ലിഷ്  ഭാഷയിലുള്ള ഗൈഡിൽ ചാലഞ്ചിന് സഹായകമാകുംവിധം ബദൽ സംവിധാനങ്ങളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. 2022 ജൂണിലാണ് അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചത്.

പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ മലയാളികൾ അടക്കം തുണി–ചണ സഞ്ചിയുമായാണ് കടയിലേക്കു പോകുന്നത്. പ്ലാസ്റ്റിക് ബാഗിന് പണം നൽകേണ്ടതുകൊണ്ട് നാട്ടിൽ പണ്ട് റേഷൻ കടയിലേക്കു പോകുന്ന ഓർമകളോടെ സഞ്ചിയും കൈപിടിച്ചു പോകാൻ മലയാളികൾക്കും മറുനാട്ടുകാർക്കും മടിയില്ലാതായി. അതിഥികൾ വരുമ്പോൾ ആഹാരം കഴിക്കുന്നിടത്ത് വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിനു പകരം പഴയ പത്രക്കടലാസ് രംഗത്തെത്തി. പ്ലാസ്റ്റിക് പ്ലേറ്റിനും ഗ്ലാസിനും സ്പൂണിനും പകരം വീട്ടിൽ ഉള്ളവ ഉപയോഗിച്ച് വിരുന്നൂട്ടുന്നതിൽ ആർക്കും പരിഭവം ഇല്ലാതായി. പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതിന്റെ ആശ്വാസത്തിനൊപ്പം ഈയിനത്തിലെ ചെലവും ലാഭം.

English Summary: Abu Dhabi launches competition to encourage reduction of single-use products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com