യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയിൽ കൃത്രിമം: കമ്പനി ഉടമ ജയിലിൽ
Mail This Article
അബുദാബി∙ യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ കൃത്രിമം കാട്ടിയ സ്വകാര്യ കമ്പനി ഉടമ ജയിലിലായി. 296 സ്വദേശികളെ ഇ-കൊമേഴ്‌സിൽ പരിശീലനം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാഫിസ് പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്ത കമ്പനി ഉദ്യോഗാർഥികളിൽനിന്ന് പണം ഈടാക്കുകയായിരുന്നു.
Also read: യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിശ്ചിത തുക കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നായിരുന്നു ആവശ്യം. വിസമ്മതിക്കുന്നവരെ മൂല്യനിർണയത്തിൽ പരാജയപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതാണ് നടപടിക്കു കാരണം. സ്വദേശികളെ പരിശീലിപ്പിച്ച ഇനത്തിൽ സർക്കാരിന്റെ ആനുകൂല്യം പറ്റാനും കമ്പനി ശ്രമം നടത്തിയിരുന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധരാകുന്ന സ്വദേശികൾക്കും ജോലിയും പരിശീലനവും നൽകാൻ തയാറാകുന്ന കമ്പനികൾക്കും നാഫിസിൽ റജിസ്റ്റർ ചെയ്യാം.
2022ൽ ആരംഭിച്ച പദ്ധതി പ്രകാരം 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026ഓടെ ഇത് 10% ആക്കി ഉയർത്തും. കഴിഞ്ഞ വർഷം നിയമം ലംഘിച്ച 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനി ഒരു സ്വദേശി തൊഴിലാളിക്ക് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ എന്ന തോതിൽ പിഴ അടയ്ക്കേണ്ടിവരും. കൂടാതെ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നിർത്തിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.