പൊലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂവ് വ്യാപാരിയെ കൊള്ളയടിച്ച സംഘത്തിന് ആറു മാസം തടവ്
Mail This Article
ദുബായ്∙ പൊലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂവ് വ്യാപാരിയിൽ നിന്ന് 4,70,000 ദിർഹം കൊള്ളയടിച്ചതിന് ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിന് ആറു മാസം തടവ് വിധിച്ചു.
കഴിഞ്ഞവർഷം ഒക്ടോബറിലാണു സംഭവം. നായിഫ് ഏരിയയിലെ തന്റെ വീട്ടിലെത്തിയ സംഘം തന്നെ ആക്രമിച്ചു പണം തട്ടിയെടുത്തതായി വ്യാപാരി കേസ് ഫയൽ ചെയ്തു. പൊലീസുകാരാണെന്ന് അവകാശപ്പെട്ട് എത്തിയ മൂന്നു പേർ ഇയാളുടെ വാതിലിൽ മുട്ടുകയായിരുന്നു. തെളിവായി പച്ച കാർഡ് 'ബാഡ്ജ്' ആയി കാണിച്ചു. തുടർന്നു മൂവരും വീട്ടിൽ അതിക്രമിച്ച് കയറി. എന്തു ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിച്ചതെന്നും ചോദിച്ചപ്പോൾ വ്യാപാരി തന്റെ മുറിയിൽ നിന്ന് 4,70,000 ദിർഹം പണം എടുത്ത് അവരെ കാണിച്ചു. സംഘം പെട്ടെന്നു പണം കൈക്കലാക്കി. ഒരാൾ തന്നെ മർദിക്കുകയും മുറിയിൽ പൂട്ടുകയും ചെയ്തതായി വ്യാപാരി പരാതിപ്പെട്ടു. തുടർന്ന്, അവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
സംഘത്തിലെ ഒരു ഗൾഫ് പൗരനെ അന്വേഷണസംഘം തിരിച്ചറിയുകയും ഇയാളുടെ കൈവശം പണം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തു. വൈകാതെ ബാക്കിയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ തങ്ങൾ കവർച്ച നടത്തിയെന്ന് സമ്മതിച്ചു. ദുബായ് ക്രിമിനൽ കോടതി കഴിഞ്ഞദിവസം പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.