ADVERTISEMENT

ദുബായ്∙ ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യകളും കോവിഡാനന്തര കാലത്ത് വൈദ്യ ശാസ്ത്ര രംഗത്തെ മാറ്റങ്ങളും പരിചയപ്പെടുത്തുന്ന അറബ് അരോഗ്യ പ്രദർശനം വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. രോഗ നിർണയത്തിന് ഉപയോഗിച്ചിരുന്ന സങ്കീർണ ഉപകരണങ്ങൾ കയ്യിലൊതുങ്ങുന്ന ഉപകരണങ്ങൾക്കു വഴി മാറുന്ന കാഴ്ച മുതൽ വരാൻ പോകുന്ന രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്ന ആധുനിക ചികിത്സാ രീതികൾ വരെ ആരോഗ്യ പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

arab
ശരീരത്തിനുള്ളിൽ ആരോഗ്യ സ്ഥിതി കണ്ടെത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം.

 

രക്ത പരിശോധനയിലൂടെയും സ്കാനിങ്ങിലൂടെയും കണ്ടെത്തിയിരുന്ന പല ശാരീരിക പ്രയാസങ്ങളും കൈക്കുമ്പിളിൽ ഒതുങ്ങുന്ന ഉപകരണത്തിന്റെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെ കണ്ടെത്താൻ സഹായിക്കുന്ന മെഷീനുകളും മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുന്ന സിറിഞ്ചും സങ്കീർണ ശസ്ത്രക്രിയകളെ ലളിതമാക്കുന്ന റോബട്ടിക് സർജറി ഉപകരണങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കിരീടാവകാശ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും എന്നിവർ ആരോഗ്യ മേള സന്ദർശിച്ചു. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടു ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നു. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കൾ, മരുന്നു നിർമാണ കമ്പനികൾ, ആശുപത്രികൾ ഉൾപ്പെടെ ആയിരണക്കണക്കിനു സ്ഥാപനങ്ങൾ 4 ദിവസത്തെ മേളയുടെ ഭാഗമാണ്. മേള ഫെബ്രുവരി 2നു സമാപിക്കും.

 

അത്യാധുനിക ഇമേജിങ് ഉപകരണങ്ങൾ മുതൽ, ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്‌പോസബിൾ ഉപകരണങ്ങൾ വരെ മേളയിലുണ്ട്. ശസ്ത്രക്രിയയിലെ പുതു സങ്കേതങ്ങൾ മുതൽ കൃത്രിമ അവയവങ്ങളിലെ ഏറ്റവും പുതിയ കണ്ടുപിടിത്തം വരെ. 2022ലെ അറബ് ആരോഗ്യ മേളയിൽ ഉറപ്പിച്ച കരാറുകളുടെ മൂല്യം 280 കോടി ദിർഹമാണ് (63,000 കോടി രൂപ). 

 

കാർബൺ പുറന്തള്ളൽ കുറയ്ക്കും

 

ആരോഗ്യ മേളയിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസസും ഷ്നൈഡ ഇലക്ട്രിക്കും മൈക്രോസോഫ്റ്റും ചേർന്ന് ഊർജ സംരക്ഷണ കരാറിൽ ഒപ്പുവച്ചു. സുസ്ഥിര ആരോഗ്യ സംരക്ഷണത്തിനൊപ്പം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാർബൺ പുറന്തള്ളൽ കുറയ്ക്കുകയാണ് കരാറിന്റെ ലക്ഷ്യം. ആശുപത്രികളുടെ ഊർജ ഉപയോഗം 30% കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

 

ഡിജിറ്റൽ ഹെൽത്ത്

 

aster
അറബ് ആരോഗ്യ മേളയിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പവിലിയൻ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

ചികിത്സ വേഗത്തിലും കൃത്യവും ആക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായം എത്രമാത്രം സഹായിക്കും എന്നതിന്റെ നേർ കാഴ്ചകളാണ് ആരോഗ്യ പ്രദർശനത്തിലുള്ളത്. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ഹെൽത്ത് ആപ്ലിക്കേഷനുകൾ, കൈകളിൽ കൊണ്ടു നടക്കാവുന്ന രോഗ നിർണയ ഉപകരണങ്ങൾ, മെഡിക്കൽ ഡ്രോണുകൾ എന്നിവ ആരോഗ്യ മേഖലയെ കൂടുതൽ രോഗീസൗഹൃദമാക്കിയെന്ന് പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. അത്യാഹിത ചികിത്സയിൽ സമയത്തിനാണ് പ്രാധാന്യം. സുവർണ മണിക്കൂറുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന സമയത്തു രോഗിക്കു ചികിൽസ ലഭ്യമാക്കുന്നതാണ് പ്രധാനം. പുതിയ സാങ്കേതിക വിദ്യകൾ സമയത്തെ പിന്നിലാക്കി രോഗികൾക്കു ചികിത്സ നൽകാൻ പര്യാപ്തമാണെന്നും സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഹൃദ്രോഗ നിർണയ ഉപകരണം മേളയിൽ പരിചയപ്പെടുത്തി. 13 മിനിറ്റ് എടുത്തു നടത്തേണ്ട രോഗ നിർണയം 20 സെക്കൻഡിൽ ഈ ഉപകരണം പൂർത്തിയാക്കും. കൈകളിൽ കരുതാവുന്ന ഇസിജി മെഷീനുകൾ രോഗി അത്യാഹിത വിഭാഗത്തിൽ എത്തും മുൻപേ രോഗ നിർണയം നടത്തി വിവരം ഡോക്ടർക്കു കൈമാറാൻ ശേഷിയുള്ളതാണ്.

 

ഇലക്ട്രിക് ആംബുലൻസ്

 

യുഎഇയിൽ നിർമിച്ച ഇലക്ട്രിക് ആംബുലൻസ് ആരോഗ്യ മേളയിൽ അവതരിപ്പിച്ചു. സുരക്ഷാ ഉപകരണങ്ങളുടെ നിർമാതാക്കളായ നാഫ്കോയാണ് ഇലക്ട്രിക് ആംബുലൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഐസിയു സൗകര്യമുള്ളതാണ് ആംബുലൻസ്. ആശയ വിനിമയത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആംബുലൻസിൽ ക്രമീകരിച്ചിട്ടുണ്ട്. ആംബുലൻസിൽ കിടക്കുമ്പോൾ തന്നെ രോഗിയുടെ ശാരീരിക അവസ്ഥ ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്കു മനസ്സിലാക്കാനും ചികിത്സ നിശ്ചയിക്കാനും കഴിയുന്ന സാങ്കേതിക സൗകര്യം വാഹനത്തിലുണ്ട്. 

 

കൊറിയൻ പവിലിയൻ

 

പഴയ ഐ പോഡിനു സമാനമായ ഉപകരണം. രണ്ടറ്റത്തും പൾസ് രേഖപ്പെടുത്തുന്ന സ്വിച്ചുകൾ. രണ്ടുകൈകളിൽ ഈ ഉപകരണം പിടിച്ചു നിശ്ചിത സമയം കഴിയുമ്പോൾ ശരീരത്തിലെ കൊഴുപ്പ്, കൊളസ്ട്രോൾ, ഹൃദയമിടിപ്പ് തുടങ്ങി ഒരു ലാബിൽ രക്ത പരിശോധനയിൽ കണ്ടെത്തുന്ന മുഴുവൻ കാര്യങ്ങളും അറിയാം. പോൾട്ടബിൾ ബോഡി കംപോസിഷൻ അനലൈസർ എന്നാണ് ഉപകരണത്തിന്റെ പേര്. പ്രത്യുൽപാദന ശേഷി അറിയാൻ സഹായിക്കുന്ന സ്പേം ടെസ്റ്റർ, ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുക്കുന്ന സിറിഞ്ച്, ശസ്ത്രക്രിയകൾക്കു സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ, ശരീരത്തിലെ സമ്മർദം കുറയ്ക്കുന്ന വൈബ്രേറ്ററുകൾ അടക്കം രോഗ നിർണയ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളാണ് കൊറിയൻ പവിലിയനിൽ അവതരിപ്പിച്ചിരിക്കുന്നത്. 

 

കിങ്സ് ആശുപത്രി

 

വരാൻ പോകുന്ന രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്ന ഡിഎൻഎ പരിശോധനയാണ് കിങ്സ് ആശുപത്രി മുന്നോട്ടു വയ്ക്കുന്നത്. ഹൃദ്രോഗം, കാൻസർ അടക്കം ജീവനു ഭീഷണിയാകുന്ന രോഗങ്ങളുടെ സാധ്യത നേരത്തെ കണ്ടെത്തി തടയുന്നതിന് ആവശ്യമായ ചികിത്സ നൽകുകയാണ് ഡിഎൻഎ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പൊതുവായ രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് 3000 – 4000 ദിർഹമാണ് നിരക്ക്. കാൻസർ അടക്കമുള്ള രോഗങ്ങളുടെ സാധ്യത കണ്ടെത്തുന്ന അഡ്വാൻസ്ഡ് പരിശോധനകൾക്ക് 40000 ദിർഹത്തിന് അടുത്തു ചെലവ് വരും. 

 

ആസ്റ്റർ ഹെൽത്ത് കെയർ

 

ആരോഗ്യ സംരംക്ഷണത്തിന് സഹായിക്കുന്ന വെൽനസ് മരുന്നുകളാണ് ആസ്റ്റർ ഹെൽത്ത് കെയർ പവിലിയനിലുള്ളത്. വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന മരുന്നുകളുടെ വിൽപന ആസ്റ്റർ ഫാർമസികളിലൂടെയായിരിക്കും. ഭക്ഷണ ക്രമീകരണത്തിനു സഹായിക്കുന്ന ഡയറ്റ് മരുന്നുകൾ, ആന്റി ഓക്സിഡന്റുകൾ അടങ്ങിയ തേൻ, ശാരീരിക വേദനകൾക്ക് ആശ്വാസം നൽകുന്ന പെയിൻ റിലീഫ് ബാമുകൾ, ശരീരത്തിൽ പ്രായത്തിന്റെ ചുളിവുകൾ തടയുന്ന മരുന്നുകൾ ഉൾപ്പെടെ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ രംഗത്ത് മികച്ച ഭാവിയുളള സാങ്കേതികവിദ്യയുടെ പ്രധാന ഇൻകുബേറ്ററുകളിൽ ഒന്നായി യുഎഇ വളരുകയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രോഗം വന്ന ശേഷം ചികിൽസിക്കുന്നതിൽ നിന്നു മാറി പ്രതിരോധ പരിചരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, അതിലൂടെ ആരോഗ്യ സംരക്ഷണ സമീപനത്തിൽ ഒരു മാറ്റമുണ്ടാക്കാനും മേളയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 85 ബ്രാൻഡുകൾ വിൽക്കുന്ന ആസ്റ്റർ ഫാർമസിയിലൂടെ 10 പുതിയ ബ്രാൻഡുകൾ കൂടി അവതരിപ്പിച്ചു. മൈ ആസ്റ്റർ ആപ്പും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

 

സൗദി ജർമൻ ഹോസ്പിറ്റൽ

 

ആരോഗ്യ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി സൗദി ജർമൻ ഹോസ്പിറ്റൽ കെയറിങ് ലൈക്ക് ഫാമിലി അവാർഡ് പ്രഖ്യാപിച്ചു. രോഗീപരിചരണത്തിലും ഗവേഷണത്തിലും മികവു പുലർത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ അധ്യാപകർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അവാർഡിന് അപേക്ഷിക്കാം. മെഡിക്കൽ വിഭാഗത്തിൽ – ഫിസിഷ്യന്മാർക്കും ഡെന്റിസ്റ്റുകൾക്കും അപേക്ഷിക്കാം.നഴ്സിങ് വിഭാഗത്തിൽ നഴ്സുമാർക്കും മിഡ്‌വൈവ്സിനും അപേക്ഷിക്കാം. അലൈഡ് ഹെൽത്ത് വിഭാഗത്തിൽ ഫാർമസിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ലാബ്, റേഡിയോളജി ടെക്നീഷ്യന്മാർക്ക് അപേക്ഷിക്കാം. അധ്യാപകന മേഖലയിൽ മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി അധ്യാപകർക്ക് അപേക്ഷിക്കാം. ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് വിഭാഗത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, ഹെൽത്ത് ഇൻഫോമാറ്റിക്സ് ജീവനക്കാർക്ക് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് 40,000, 20,000, 10,000 ദിർഹമാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്ക്: www.sghawards.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com