സൗദിയിൽ ട്രാൻസിറ്റ് വീസ സേവനം ആരംഭിച്ചു; വിദേശികൾ എത്തിത്തുടങ്ങി
Mail This Article
റിയാദ് ∙ ട്രാൻസിറ്റ് വീസ സേവനം നിലവിൽ വന്നതോടെ സൗദിയിലേയ്ക്ക് വിദേശികൾ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസിറ്റ് വീസ സർവീസ് ആരംഭിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലും റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലുമാണ് വിദേശികൾ എത്തിത്തുടങ്ങിയത്.
ട്രാൻസിറ്റ് വീസയിലെത്തുന്നവരെ സ്വീകരിക്കാൻ ഉദ്യോഗസ്ഥരടക്കം എല്ലാ സജീകരണങ്ങളും വിമാനത്താവളങ്ങളിൽ ഒരുക്കിയതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. വീസയുടെ സാധുത 90 ദിവസമാണ്. നാലു ദിവസമാണ് താമസ കാലാവധി. നിശ്ചിത സമയത്തിനകം മടങ്ങണമെന്നും മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണമെന്നും ജവാസത്ത് അധികൃതർ പറഞ്ഞു.
ട്രാൻസിറ്റ് വീസയിൽ വരുന്നവർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും കഴിയും. ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയാണ് ഉംറയ്ക്ക് ബുക്കിങ് ചെയ്യേണ്ടത്. വാഹനങ്ങൾ വാടകക്കെടുത്ത് സൗദിയിലൂടനീളം ഡ്രൈവിങ്ങിനും സാധിക്കും.
English Summary: First batches of visitors on transit visas arrive in Saudi Arabia