ADVERTISEMENT

ജിദ്ദ ∙ ഒറ്റ ചാര്‍ജിങില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് ജിദ്ദയില്‍ നിരത്തിലിറങ്ങി. പരീക്ഷണാര്‍ഥമാണ് ബസ് നിരത്തിലിറക്കിയിരിക്കുന്നതെന്നും വിശദ പഠനത്തിന് ശേഷം സൗദിയിലെ എല്ലാ പ്രവിശ്യയിലേക്കും വ്യാപിപ്പിക്കുമെന്നും പൊതുഗതാഗതവകുപ്പ് അറിയിച്ചു.

 

പൊതുഗതാഗതവകുപ്പും സാപ്റ്റ്‌കോയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഈ ബസ് എത്തിച്ചിരിക്കുന്നത്. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ സ്ട്രീറ്റ്, മദീന റോഡ് വഴി ഖാലിദിയയെയും ബലദിനെയും ബന്ധിപ്പിക്കുന്ന 7എ റൂട്ടിലാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നത്. ഖാലിദിയ, അല്‍റൗദ, അല്‍അന്തലുസ്, റുവൈസ്, ബഗ്ദാദിയ, ബലദ് എന്നീ ഡിസ്ട്രിക്ടുകളിലെ യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

 

സൗദിയില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കമെന്നോണമാണ് ജിദ്ദയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചതെന്ന് പൊതുഗതാഗത അതോറിറ്റി ആക്ടിങ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. ജിസാന്‍, സ്വബ്‌യ, അബൂഅരീശ്, തായിഫ്, അല്‍ഖസീം പോലുള്ള ഇടത്തരം നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്താന്‍ പൊതുഗതാഗത അതോറിറ്റി ശ്രമിച്ചുവരികയാണ്. തബൂക്ക്, അല്‍ഹസ അടക്കം മറ്റു നഗരങ്ങളിലും സമാന പദ്ധതി നടപ്പാക്കും. ഇതിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വീടുകളില്‍ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും മികച്ച ഗതാഗത സേവനം ലഭിക്കും.

 

2030 ഓടെ സൗദിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസ് പുറത്തിറക്കിയതെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

English Summary : First electric passenger bus which travels 300 kms in a single charge launched in Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com