ദുബായ്∙ സന്ദർശക വീസയിലെത്തി ‘മുങ്ങുന്നവരെ’ പിടിക്കാൻ അബ്സ്കോണ്ടിങ് (ഒളിവിൽ) കേസ് ഫയൽ ചെയ്യുമെന്നു ട്രാവൽ ഏജൻസികൾ. വീസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്നവർക്കെതിരെയാണ് ഒളിവിൽ പോയെന്ന പേരിൽ കേസുകൾ നൽകുക. കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്ന ഓരോ ദിവസത്തിനും വീസ നൽകിയ ഏജൻസിയാണ് ഉത്തരവാദി. ഇതിനു നൽകേണ്ടി വരുന്ന പിഴ ഒഴിവാക്കാനാണ് അബ്സ്കോണ്ടിങ് കേസുകൾ നൽകുക.
Also Read: നിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ
അബ്സ്കോണ്ടിങ് കേസുകളിൽ പിടിക്കപ്പെടുന്നവരെ നാടു കടത്താനും ഭാവിയിൽ രാജ്യത്തേക്കു പ്രവേശിക്കുന്നത് നിരോധിക്കാനും വകുപ്പുണ്ട്. വീസാ നിയമങ്ങളിൽ മാറ്റം വന്നതിനു പിന്നാലെയാണ് വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവരുടെ കാര്യത്തിൽ നടപടി ശക്തമായത്. പിഴയും ചെറിയ തുകയായിരുന്നു. ഇപ്പോൾ ദിവസം 50 ദിർഹം പിഴയും പുറത്തേക്കു പോകുന്നതിനു പ്രത്യേക ഔട്ട്പാസും ആവശ്യമാണ്. വീസാ കാലാവധി കഴിഞ്ഞ് ഒരു ദിവസം വൈകിയാൽ, അന്നു മുതൽ ആൾ ഒളിവിൽ പോയതായി കണക്കാക്കും. കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ, പിന്നെ ഏജൻസിയുമായുള്ള ഇടപാട് അവസാനിക്കും. ഒളിവിൽ പോയ ആളും സർക്കാരുമായിട്ടാകും കേസുകൾ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്കു യുഎഇയിലേക്കു ഭാവിയിൽ യാത്രാ വിലക്കു വരും. വീസ കാലാവധി കഴിഞ്ഞ് 5 ദിവസം കഴിഞ്ഞാൽ സന്ദർശകനെ കരിമ്പട്ടികയിൽ പെടുത്തും.
അതോടെ ഗൾഫിലെ ഒരു രാജ്യത്തേക്കും പ്രവേശിക്കാൻ കഴിയാതാകും. ഇതു സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികളാണ് പുറത്തിറക്കിയത്. ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകൾ എത്തിയിട്ടില്ല. സന്ദർശക വീസയിൽ എത്തുന്നവർ ട്രാവൽ ഏജൻസിയുടെ വീസയിലാണെന്നതിനാൽ അധിക താമസത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒഴിയാൻ കഴിയില്ല. സന്ദർശക വീസയിൽ വന്നവർ അധിക ദിവസം താമസിച്ചാൽ, വീസ നൽകിയ ഏജൻസിയുടെ അംഗീകാരം നഷ്ടപ്പെടും. പിന്നീട്, ഇവർക്ക് വീസ ബുക്കിങ് സാധിക്കില്ല. ഇവരുടെ സൈറ്റുകൾ ബ്ലോക്ക് ചെയ്യും. ഏജൻസികളുടെ സുരക്ഷയെ കരുതിയാണ് ഒളിവിൽ പോയെന്ന കേസ് നൽകുന്നത്.