ADVERTISEMENT

ദുബായ്∙ സംസ്ഥാന ബജറ്റിനോടു  സമ്മിശ്ര പ്രതികരണം. എന്നാൽ,  നികുതികൾ മിക്കതും കൂട്ടിയതു കുടുംബ ബജറ്റ് തകിടം മറിക്കുമെന്ന ആശങ്ക എല്ലാവരും പങ്കുവച്ചു.   നാട്ടിലേക്ക് അയയ്ക്കു പണം  ഒന്നിനും തികയാതെ വരും. വിനിമയ നിരക്കിൽ ദിർഹത്തിനു കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കും എന്നതു മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന ആശ്വാസം.

Also read: സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് എന്തുണ്ട്? വിശദമായി പരിശോധിക്കാം

ബജറ്റ് പ്രഖ്യാപിച്ചപ്പോൾ, എല്ലാ ഇനത്തിലും ചെലവ് വർധിക്കുമെന്ന ആശങ്കയാണു ബാക്കി. പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻപ് പ്രഖ്യാപിച്ച  പലതും നടപ്പായിട്ടില്ല.  സീസൺ കാലത്ത് ചാർട്ടേഡ് വിമാനം എന്ന പ്രഖ്യാപനം ആശാവഹമാണ്.

dr-azad-moopen
ഡോ. ആസാദ് മൂപ്പൻ.

എന്നാൽ, പദ്ധതി നടപ്പാക്കാനുള്ള തുക സമാഹരിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്, പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടില്ല.  ഐഇഎൽടിഎസ്, ഒഇടി പരീക്ഷകൾക്കുള്ള ഫീസിൽ സബ്സിഡി നൽകാനുള്ള തീരുമാനവും മടങ്ങിയെത്തുന്ന പ്രവാസികൾക്കു തൊഴിലുറപ്പു പദ്ധതിയും സ്വാഗതം ചെയ്യപ്പെട്ടു.

അദീബ് അഹമ്മദ്.
അദീബ് അഹമ്മദ്.

മടങ്ങിയെത്തിയവർക്ക് ജോലിയും നൈപുണ്യ വികസനവും ഉറപ്പു വരുത്തുന്ന പദ്ധതികളെ  സ്വാഗതം ചെയ്യുന്നു. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വകയിരുത്തിയ 2828.33 കോടി രൂപ പ്രിവന്റീവ്, ക്യൂറേറ്റീവ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള വിഹിതം വർധിപ്പിച്ചതിനൊപ്പം  ക്യാൻസർ സെന്ററുകൾ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കാനുള്ള തീരുമാനവും ഉചിതം.   സംസ്ഥാനത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള നീക്കം കൂടുതൽ രോഗികളെ േകരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള മികച്ച നടപടിയായി കാണുന്നു-ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ.

 

ബജറ്റ് യുവ സംരംഭകർക്കു പ്രോൽസാഹനം നൽകുന്നതാണ്. മേയ്ക്ക് ഇൻ കേരള ഒരു ഉത്പാദക സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ സഹായിക്കും. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവയ്ക്കുള്ള വിഹിതം സ്വാഗതാർഹം-അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ചെയർമാൻ.

 

കേരളം നികുതി സംസ്ഥാനമായി മാറി.  കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് സർക്കാർ സൃഷ്ടിക്കുന്നത്-ടൈറ്റസ് പുല്ലൂരാൻ, ട്രഷറർ, ഇൻകാസ്

 

മടങ്ങിയെത്തിയവരും എത്തുന്നവരുമായ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും 50 കോടി രൂപയും, ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 5 കോടി രൂപയും   കടലിൽ കായം കലക്കുന്നതുപോലൊരു പ്രഖ്യാപനമല്ലേ?. പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പകളാണ് മറ്റൊന്ന്. ഇതെല്ലാം മുൻ ബജറ്റുകളിലുമുണ്ടായിരുന്നു.  പദ്ധതികൾ എങ്ങനെ പ്രാവർത്തികമാക്കാൻ പോകുന്നു എന്നതാണറിയേണ്ടത്. ചാർട്ടേർഡ് വിമാന സർവീസ് സർക്കാർ മേൽനോട്ടത്തിൽ നടപ്പാക്കുന്നു എന്നതിൽ സന്തോഷമുണ്ട്‌-പുത്തൂർ റഹ്മാൻ, പ്രസിഡന്റ് കെഎംസിസി, യുഎഇ

 

എയർ കേരള നടപ്പാക്കുമെന്ന പ്രഖ്യാപിച്ചവർ അക്കാര്യം വിഴുങ്ങി  ചാർട്ടേഡ് വിമാനം എന്ന അടവുമായി എത്തിയിരിക്കുന്നു !. 15 കോടി രൂപ കൊണ്ട് വിമാന സർവീസ് നടത്താമെന്നതു വെറും വ്യാമോഹമാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കു നികുതി ഈടാക്കുമെന്നു പറയുന്നത്, പ്രവാസികളുടെ വീടുകളെ ഉദ്ദേശിച്ചാണോ എന്നു സംശയിക്കണം-വി.എ.റഹീം, പ്രസിഡന്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ.

English Summary : Varied reaction among expats on Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com