ദോഹ∙ ഭക്ഷ്യ ഉൽപാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഫാർമേഴ്‌സ് ഡിജിറ്റൽ ഏകജാലക സംവിധാനം തുടങ്ങാൻ നഗരസഭ മന്ത്രാലയം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചതായി കാർഷിക വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി വ്യക്തമാക്കി.
Also read: തീരം തൊട്ട് കപ്പലോളം; കപ്പൽ ടൂറിസത്തിന് ഇതുവരെയെത്തിയത് ഒന്നേകാൽ ലക്ഷം പേർ
ഏകജാലക സംവിധാനത്തിനു കീഴിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനും സംയോജിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷാ മേഖലയിൽ തീരുമാനമെടുക്കുന്നവർക്ക് ഡാറ്റ അധിഷ്ഠിത നയങ്ങളും ഇടപെടലുകളും നടത്താനും സഹായകമാകും. കാർഷിക, പൗൾട്രി, ക്ഷീര ഫാമുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക ഭക്ഷ്യ ഉൽപാദകരുടെ ഡാറ്റകളും രാജ്യത്ത് ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ലേലം ചെയ്യുന്നതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവരങ്ങളും ശേഖരിക്കും.
ഇവ ഫാർമേഴ്‌സ് ഡിജിറ്റൽ എന്ന ഏകജാലക സംവിധാനത്തിൽ ലഭിക്കും. ഏകജാലക സംവിധാനത്തിലൂടെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നതിനാൽ ഉചിതവും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിലവിൽ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വിവര ശേഖരണം. ഏകജാലക സംവിധാനത്തിന്റെ നടപടികൾ ഉടൻ പൂർത്തിയാകും.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു മാർച്ചിൽ 3 പ്രോഗ്രാമുകൾ കൂടി തുടങ്ങും. മറ്റു പ്രോഗ്രാമുകൾ ഈ വർഷത്തിൽ തന്നെ ആരംഭിക്കുമെന്നും അൽ ഖുലൈഫി പറഞ്ഞു. ഭക്ഷ്യോൽപാദനത്തിൽ രാജ്യത്തിന്റെ സ്വയം പര്യാപ്തത സംബന്ധിച്ച വിവരങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ ലഭ്യമാക്കും. പ്രാദേശിക ഉൽപാദനത്തിലൂടെ ഭക്ഷ്യ ലഭ്യത ഉറപ്പാക്കിയും ദീർഘകാലത്തേക്കു സംഭരിക്കാൻ ശേഷിയുള്ള ഭക്ഷ്യസാധനങ്ങൾ മതിയായ അളവിൽ സംഭരിച്ചും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പ്രാധാന്യമാണ് രാജ്യം നൽകുന്നത്.