ചൂതാട്ടത്തിനായി വില്ല ഉപയോഗിച്ച ഏഷ്യക്കാരുടെ സംഘത്തിന് മൂന്ന് മാസത്തെ തടവും പിഴയും
Mail This Article
ദുബായ് ∙ ചൂതാട്ടത്തിനായി ദുബായ് നാദ് അൽ ഹമർ ഏരിയയിലെ വില്ല ഉപയോഗിച്ചതിന് ഏഷ്യക്കാരുടെ സംഘത്തിന് ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവും 10,000 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ പ്രതികളെ നാടുകടത്തും.
പ്രതികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പണം അടങ്ങിയ ഒരു പെട്ടി, പണം അടങ്ങിയ മേശ, ടിവി എന്നിവ കണ്ടെത്തി. ചൂതാട്ടം സംഘടിപ്പിച്ചതിനും ചൂതാട്ടക്കാരെ സ്വീകരിക്കാൻ സ്ഥലം ഒരുക്കിയതിനും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കുറ്റം ചുമത്തി.
ഒരു റിയൽ എസ്റ്റേറ്റ് ഓഫിസിൽ നിന്ന് പ്രതിവർഷം 4,50,000 ദിർഹത്തിന് നാദ് അൽ ഹമർ ഏരിയയിലെ വില്ല വാടകയ്‌ക്കെടുത്ത ഏഷ്യൻ വംശജയായ ഒരു സ്ത്രീയിൽ നിന്ന് പ്രതിമാസം 60,000 ദിർഹത്തിന് വില്ല സബ് ലീസിന് എടുത്തതായി പ്രതികളിലൊരാൾ സമ്മതിച്ചു. വില്ലയ്ക്കുള്ളിൽ വെയിറ്ററായി ജോലി ചെയ്തിരുന്നതായും ചൂതാട്ടവുമായി തനിക്ക് ബന്ധമില്ലെന്നും മറ്റൊരു പ്രതി പറഞ്ഞു. ചൂതാട്ടത്തിന്റെ സംഘാടകരിലൊരാളിൽ നിന്ന് ക്ഷണം ലഭിച്ചപ്പോൾ സ്വമേധയാ വില്ലയിലേക്ക് വന്നതായി മറ്റൊരാളും സമ്മതിച്ചു. ബാക്കിയുള്ള പ്രതികളും ചൂതാട്ടത്തിൽ പങ്കെടുത്തതായി സമ്മതിച്ചു.