നാലുവർഷം കൊണ്ട് പച്ചതൊടാൻ ദുബായ് ടാക്സികൾ
Mail This Article
ദുബായ്∙ 2027 ആകുമ്പോഴേക്കും ദുബായ് ടാക്സികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാകും. വൈദ്യുതി, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ടാക്സികൾ മാറുക. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നിർദേശിച്ച പ്രകാരം ഊർജ ഉപയോഗം പരമാവധി കുറയ്ക്കുക, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പ് ദുബായ് ആർടിഎ തുടങ്ങിയതായി ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.
Also read: വരവേൽപ്: റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ
ഇപ്പോൾ തന്നെ 72% ടാക്സികളും പരിസ്ഥിതി സൗഹൃദമായിക്കഴിഞ്ഞു. 8,221 ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോൾ ആർടിഎക്കുള്ളത്. വർഷം 10% എന്ന നിരക്കിൽ 2027 ആകുമ്പോഴേക്കും 100% വാഹനങ്ങളും ഹൈബ്രിഡ് ആകും. 2050 ആകുമ്പോഴേക്കും പൊതുഗതാഗതം വഴിയുള്ള അന്തരീക്ഷ മലനീകരണം പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ദുബായിയുടെ ചുവടുമാറ്റം 2008 മുതൽ തുടങ്ങിയതാണ്.
ടാക്സികൾക്ക് ദുബായിൽ സുപ്രധാന സ്ഥാനമാണ്. 11,371 വാഹനങ്ങൾ നിലവിൽ ടാക്സിയായി സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം 10 കോടി യാത്രകളും 200 കോടി കിലോമീറ്ററുകളും ടാക്സി വണ്ടികൾ പിന്നിട്ടതായാണ് കണക്ക്. വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സമയം 8 മണിക്കൂറിൽ നിന്ന് 1.5 മണിക്കൂറായി കുറയ്ക്കാനായതാണ് വൻ വിജയത്തിലേക്കു കാര്യങ്ങൾ എത്തിച്ചത്.