മീനിൽ ഹമൂറാണ് മെയിൻ
Mail This Article
ദോഹ∙ പ്രവാസികളുടെ തീൻമേശയിലെ താരമായി പ്രാദേശിക മീനായ ഹമൂർ. വിവിധ വലുപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ഹമൂർ മീനുകൾ വിപണിയിൽ സുലഭമാണ്. ഗ്രൂപ്പർ ഫിഷ് ആണ് ഗൾഫ് നാടുകളിൽ ഹമൂർ എന്നറിയപ്പെടുന്നത്. രുചിയിൽ മുൻപനായ ഹമൂർ കാഴ്ചയ്ക്കും സുന്ദരനാണ്. തൊലിപ്പുറത്ത് സ്വർണ നിറത്തിലുള്ള പുള്ളികൾ ഉള്ളവയാണ് ദോഹയിൽ കൂടുതലായും ലഭിക്കുന്നത്. ചുമപ്പ് നിറത്തിലുള്ള ഹമൂറും ലഭിക്കും.
Also read: വരവേൽപ്: റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ
എളുപ്പത്തിൽ വലയിൽ കുടുങ്ങുന്ന മീനുകളാണിത്. കുടംപുളിയിട്ട് മുളകരച്ചു വയ്ക്കുന്നതിനേക്കാൾ സ്വാദ് മസാലകൾ പുരട്ടിയുള്ള ബാർബിക്യുവിന് തന്നെയാണെന്ന് മീൻ പ്രിയർ പറയുന്നു. വിശേഷാവസരങ്ങളിലും സൗഹൃദ സംഗമങ്ങളിലും കൂടുതലും ഹമൂർ തന്നെയാണ് ബാർബിക്യു ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. പക്ഷേ വില അൽപം കൂടുതലാണ്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പ്രതിദിന വില വിവര പട്ടിക പ്രകാരം ഇന്നലെ വലിയ ഹമൂറിന് കിലോയ്ക്ക് 40 റിയാലും (900 ഇന്ത്യൻ രൂപ) ഇടത്തരത്തിന് 37 റിയാലുമാണ് (835 രൂപ) നിരക്ക്.
അതേസമയം പട്ടികയിലേക്കാൾ കുറഞ്ഞ നിരക്കിൽ ഹമൂർ വിൽക്കുന്ന മീൻ വിപണികളുമുണ്ട്. മാർക്കറ്റുകളിൽ ചെറിയ ഹമൂർ 18-20 റിയാലിന് (405-450 രൂപ) ലഭിക്കും. ഹമൂർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യപരിപാലനത്തിനും ഗുണകരമാണ്. ധാതുക്കളും വിറ്റമിനുകളും അടങ്ങിയ ഹമൂറിൽ കൊഴുപ്പിന്റെ അംശവും ഒമേഗ-3 ഫാറ്റി ആസിഡും കുറവാണ്.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറി റിപ്പോർട്ടുകൾ പ്രകാരം ഖത്തരി സമുദ്രത്തിലുള്ള ഹമൂറുകളിൽ ഭക്ഷ്യയോഗ്യമായ ഭാഗത്തിന് 0.35 ശതമാനമേ കൊഴുപ്പുള്ളു. കുറഞ്ഞ സോഡിയം ഡയറ്റിലും ഹമൂർ ഉൾപ്പെടുത്തുന്നത് നല്ലതാണ്.