യുഎഇയിൽ പ്ലാസ്റ്റിക് ബാഗിൽ മൃതദേഹം കണ്ടെത്തി; പ്രതികൾ മുങ്ങി, കേസ് ക്രിമിനൽ കോടതിയിൽ
Mail This Article
ദുബായ്∙ മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.
ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു. മുഖ്യപ്രതിയുമായി ബന്ധപ്പെട്ടിരുന്ന അതേ രാജ്യക്കാരായ മറ്റു നാലു പേരെയും കണ്ടെത്തി. ഇരയുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും സംഘത്തെ നിയോഗിച്ചിരുന്നതായി മുഖ്യപ്രതി പറഞ്ഞതായി അവർ സമ്മതിച്ചു. ഇര തന്നെ ഒറ്റിക്കൊടുത്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം.
കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾ യുഎഇയിൽ അനധികൃതമായി കടന്നതായും തുടർന്ന് തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടത്തിയ സംഘാംഗങ്ങൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതികളില്ലാതെയാണ് കേസിന്റെ വിചാരണ നടക്കുന്നത്.