വേതനം മുടങ്ങില്ല; ഇടപെട്ട് അബുദാബി ലേബർ കോടതി
Mail This Article
അബുദാബി∙ തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികളുമായി ലേബർ കോടതി. ഒന്നുകിൽ 30 മാസത്തേക്ക് ഇൻഷുറൻസ് പോളിസി എടുക്കുകയോ അല്ലെങ്കിൽ തൊഴിലാളിയുടെ പേരിൽ 3000 ദിർഹം ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പുതിയ നിർദേശം.
Also read: ഖത്തറില്‍ താമസക്കാരുടെ വരുമാനവും ചെലവും രേഖപ്പെടുത്താൻ സർവേ
ഏതെങ്കിലും കാരണവശാൽ ശമ്പള കുടിശിക വന്നാൽ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നൽകുകയാണ് ലക്ഷ്യം. തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) വ്യക്തമാക്കി. ശമ്പള കുടിശിക പരാതി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു വർഷ കാലയളവിലേക്കാണ് തുക കെട്ടിവയ്ക്കേണ്ടത് എങ്കിലും സ്വമേധയാ പുതുക്കും. ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാത്ത കമ്പനികൾ തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. വിദഗ്ധ തൊഴിലാളിക്ക് 137.50 ദിർഹം, അവിദഗ്ധർക്ക് 180 ദിർഹം, വേതന സുരക്ഷാ പരിരക്ഷയിൽ (ഡബ്ല്യൂ.പി.എസ്) റജിസ്റ്റർ ചെയ്യാത്ത ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 250 ദിർഹം വീതം പ്രീമിയമുള്ള ഇൻഷുറൻസ് എന്നിവയാണ് എടുക്കേണ്ടത്.
20,000 ദിർഹത്തിന്റെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക. അവസാന 120 പ്രവൃത്തി ദിവസത്തെ വേതനം, സേവനാനന്തര ആനുകൂല്യം, മടക്ക യാത്രാ വിമാന ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മാനവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെയോ കോടതിയുടെയോ ഉത്തരവുണ്ടെങ്കിൽ മാത്രമേ ഈ തുക വിനിയോഗിക്കാനാകൂ.