ADVERTISEMENT

ദോഹ∙സ്‌കൂളുകളിൽ മധ്യവേനൽ അവധി തുടങ്ങാൻ ഇനി മൂന്നര മാസമുണ്ടെങ്കിലും അവധിക്കു നാട്ടിൽ പോകാൻ പ്ലാനിടുന്നവർ വിമാന ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തില്ലെങ്കിൽ പോക്കറ്റ് മുഴുവൻ കാലിയാകും. സ്‌കൂൾ അവധിയിൽ പ്രവാസികളുടെ കീശ ചോർത്താൻ തയാറെടുത്തു വിമാന കമ്പനികൾ ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി കഴിഞ്ഞു.

Also read: സൗദിയിൽ 18 വയസ്സിനു താഴെയുള്ള വിദേശികൾക്ക് ഫാമിലി വിസിറ്റ് വീസ താമസ വീസയാക്കാം

ജൂൺ പതിനഞ്ചോടെ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി തുടങ്ങും. രണ്ടു മാസത്തെ അവധിക്ക് ശേഷം ഓഗസ്റ്റ് 27 മുതലാണ് കുട്ടികൾക്ക്  പഠനം പുനരാരംഭിക്കുന്നത്. അധ്യാപകർ പക്ഷേ ഒരാഴ്ച മുൻപേ തിരികെ ജോലിയിൽ പ്രവേശിക്കണം. നാട്ടിലേക്ക് അവധിക്ക് പോകാൻ മിക്ക കുടുംബങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങി. ജൂൺ എത്തുമ്പോഴേക്കും നിരക്ക് വീണ്ടും റോക്കറ്റ് കണക്കെ കുതിക്കുമെന്നതിനാൽ ടിക്കറ്റ് ഇപ്പോഴേ ബുക്ക് ചെയ്താൽ അൽപം ആശ്വസിക്കാം.

കേരളത്തിലേക്കു നിലവിൽ ഖത്തർ എയർവേയ്‌സും ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും മാത്രമാണ് സർവീസ് നടത്തുന്നത്. ഖത്തർ എയർവേയ്‌സിൽ  എല്ലായ്‌പ്പോഴും നിരക്ക് കൂടുതൽ ആയതിനാൽ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ ആശ്രയം ബജറ്റ് എയർലൈനുകൾ തന്നെ.

ബജറ്റ് എയർലൈനുകളിലും നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ 2 മുതൽ മൂന്നര ലക്ഷം രൂപക്കടുത്ത് ടിക്കറ്റ് നിരക്ക് തന്നെ വരും. കേരളത്തിൽ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ 4 നഗരങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ മുംബൈ,ഡൽഹി എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിരക്ക് കുറവ്. 

നേരിട്ടുള്ള വിമാനങ്ങളിൽ ഉയർന്ന നിരക്ക്

ബജറ്റ് എയർലൈനുകളുടെ വെബ്‌സൈറ്റിലെ നിലവിലെ നിരക്ക് പ്രകാരം ദോഹയിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ഇപ്പോൾ തന്നെ ഉയർന്ന നിരക്കാണ്.   ഉദാഹരണത്തിന് ജൂൺ 25ന് പോയി തിരികെ ഓഗസ്റ്റ് 18ന് മടങ്ങിയെത്താൻ ഇക്കോണമി ക്ലാസിൽ ഒരാൾക്ക് ഏകദേശം 2,660-3,000 റിയാലാണ് നിരക്ക്.ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് ഏതാണ്ട് 60,195-67,890 ഇന്ത്യൻ രൂപ വരും. അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന നാലംഗ കുടുംബങ്ങൾക്ക് നാട്ടിൽ പോയി വരാൻ ഏകദേശം 3 ലക്ഷം രൂപക്കടുത്ത് ടിക്കറ്റ് ഇനത്തിൽ മാത്രം ചെലവാകും. 

അതേസമയം ഇതേ ദിവസങ്ങളിൽ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് കണക്​ഷൻ വിമാനങ്ങളിൽ പോയി വരാൻ ഒരാൾക്ക് 3,100 -4,100 റിയാൽ നിരക്ക് വരും. അതായത് ഏകദേശം 70,153-92,785 ഇന്ത്യൻ രൂപ. നാലംഗ കുടുംബത്തിനാണെങ്കിൽ ഏകദേശം 4 ലക്ഷത്തിനടുത്ത് ടിക്കറ്റ് തുക നൽകേണ്ടി വരും. നിലവിലെ നിരക്കനുസരിച്ച് കണ്ണൂരിലേക്ക് മാത്രമാണ് അൽപം കുറവ്. നേരിട്ടുള്ള വിമാനങ്ങൾ കുറവായതിനാൽ ഷാർജ, അബുദാബി വഴി കണക്​ഷൻ വിമാനങ്ങളിലാണ് ഭൂരിഭാഗം പേരുടെയും നാട്ടിലേക്കുള്ള യാത്ര. അവധിക്കാലത്തേക്കുള്ള നിലവിലെ ടിക്കറ്റ് നിരക്കുകൾ അവധി അടുക്കുന്തോറും വീണ്ടും ഉയരും.

ചുവപ്പ് നാടയഴിയാതെ യാത്രാ പ്രശ്‌നം

ദോഹ∙മലയാളികളുടെ വിമാന യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന വർഷങ്ങളായുള്ള പരാതികളും നിവേദനങ്ങളും  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുവപ്പ് നാടയിൽ 'കുരുങ്ങി' തന്നെ. 

മറ്റ് ഗൾഫ് നാടുകളെ അപേക്ഷിച്ച് ഖത്തറിൽ നിന്ന് കേരളത്തിലേയ്ക്ക് ബജറ്റ് എയർലൈനുകൾ കുറവാണെന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണം. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന ഓഫിസിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നേരിട്ടും ഖത്തർ സന്ദർശനത്തിന് എത്തുന്ന മന്ത്രിമാർ, എംഎൽഎമാർ മുതൽ സർക്കാർ പ്രതിനിധികളുടെ പക്കലും പലവട്ടം നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ഒരു ഫലവും കണ്ടിട്ടില്ല. സർക്കാരുകൾ പലതവണ മാറിയിട്ടും ദോഹയിൽ നിന്ന് കൂടുതൽ സർവീസുകൾ കേരളത്തിലേക്ക് തുടങ്ങാമെന്നത് വാഗ്ദാനം മാത്രമായി തുടരുകയാണ്. സ്‌കൂൾ അവധിക്കാലം ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ  ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുമ്പോൾ നാട്ടിലേക്കുള്ള യാത്ര വലിയ സാമ്പത്തിക പ്രയാസമാണ് വരുത്തുന്നത്.

ഖത്തർ എയർവേയ്‌സും ഇൻഡിഗോയും തമ്മിൽ കോഡ് ഷെയറിങ് കരാർ പ്രാബല്യത്തിലായതിനു ശേഷം ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കിൽ പൊതുവേ വർധനയുണ്ടെന്നാണു യാത്രക്കാരുടെ ആരോപണം. സ്വന്തം നാടും വീടും ബന്ധുക്കളെയും ഒക്കെ കാണാൻ ലക്ഷങ്ങൾ ചെലവാക്കി ടിക്കറ്റ് എടുക്കണമെന്ന് മാത്രമല്ല കണക്​ഷൻ വിമാനങ്ങളെങ്കിൽ കുട്ടികളും കുടുംബവുമായി പോകുന്നവരുടെ യാത്രാ ദുരിതം വേറെ. പ്രത്യേകിച്ചും തെക്കൻ ജില്ലക്കാരെ സംബന്ധിച്ച് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാനങ്ങൾ വല്ലപ്പോഴും മാത്രമേയുള്ളുവെന്നത് നാലര മണിക്കൂർ മാത്രം വേണ്ടി വരുന്ന യാത്ര കണക്​ഷൻ വിമാനങ്ങളിൽ 10-15 മണിക്കൂർ നീളും. സമ്പാദ്യത്തിൽ നല്ലൊരു തുക ടിക്കറ്റ് ഇനത്തിൽ മാത്രം ചെലവഴിക്കേണ്ടി വരുമെന്നത് മാത്രമല്ല മണിക്കൂറുകൾ നീളുന്ന യാത്രാ ദുരിതവുമാണു പ്രവാസികളെ വലയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com