റമസാൻ: സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി
Mail This Article
അബുദാബി∙ റമസാനിലെ വെള്ളിയാഴ്ചകളിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. 70% ജീവനക്കാർ വീട്ടിലിരുന്നും 30% പേർ ഓഫിസിലെത്തിയും ജോലി ചെയ്യണം.
Also read: യുപിഐ സൗകര്യമൊരുക്കി ഖത്തറിലെ ബാങ്ക്; നാട്ടിലേക്ക് പണമയയ്ക്കാം നിമിഷങ്ങൾക്കകം
വെള്ളിയാഴ്ചകളിൽ സർക്കാർ സ്കൂൾ, സർവകലാശാലാ പഠനം എന്നിവ ഓൺലൈനാക്കാം. പരീക്ഷകൾക്ക് സ്കൂളിൽ എത്തുന്നതിന് തടസ്സമില്ല. സ്വകാര്യമേഖലാ സ്കൂളുകളും പൊതുവേ ഇതേ മാതൃകയാണ് പിന്തുടരുന്നത്. സർക്കാർ ജീവനക്കാരുടെ ജോലി സമയം റമസാനിൽ അഞ്ചര മണിക്കൂറാക്കി നേരത്തെ കുറച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും.
സ്വകാര്യമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയത്തിൽ 2 മണിക്കൂർ കുറയ്ക്കുകയും ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം അനുസരിച്ച് റമസാനിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. റമസാൻ വ്രതാരംഭം ഈ മാസം 23ന് ആകാനാണ് സാധ്യത.
വിദൂര ജോലി: എത്തേണ്ടത് പബ്ലിക് ലൈബ്രറികളിൽ
ദുബായ്∙ ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഇന്നു മുതൽ വിദൂര ജോലി (റിമോട്ട് വർക്ക്) ചെയ്യാൻ അവസരം. ജീവനക്കാർ താമസിക്കുന്ന പ്രദേശത്തെ പബ്ലിക് ലൈബ്രറികളിൽ എത്തി ജോലി ചെയ്യണമെന്ന് റിമോട്ട് ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി പറഞ്ഞു.
ദുബായ് കൾചർ, ഡിജിറ്റൽ ദുബായ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദുബായിലെ 61 സർക്കാർ വകുപ്പുകളിലെ 67,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എഐ, ഡിജിറ്റൽ ഇക്കോണമി, റിമോർട്ട് വർക്ക് മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. ഒരു ഓഫിസിലെ തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും ഓരോ ദിവസവും റിമോട്ട് വർക്ക് ലഭിക്കുക. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.