ദോഹ∙ കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനെത്തിയ 96 ശതമാനം ആരാധകരും ഖത്തറും ഗൾഫും വീണ്ടും സന്ദർശിക്കാൻ താൽപര്യമുള്ളവരാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകകപ്പ് കഴിഞ്ഞ് 3 മാസം പിന്നിടുമ്പോഴും ആരാധകരുടെ ഇഷ്ടം കുറഞ്ഞിട്ടില്ല.
Also read: കെങ്കേമം ഹമദ്! ലോകത്ത് രണ്ടാമത്, മധ്യപൂർവദേശത്ത് ഒന്നാമത്
ലോകകപ്പിനെത്തിയവർക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും ഖത്തറും ഗൾഫും വീണ്ടും സന്ദർശിക്കാനുള്ള താൽപര്യം പ്രകടമാക്കി. അറബ് സംസ്‌കാരവും ആതിഥേയ പാരമ്പര്യവും പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയായിരുന്നു ലോകകപ്പ്. ഗൾഫിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്താനും ലോകകപ്പ് സഹായകമായെന്നും അൽ തവാദി കൂട്ടിച്ചേർത്തു.
ദോഹയിൽ സമാപിച്ച അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിൽ പങ്കെടുക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോകകപ്പിലെ വലിയ അനുഭവ സമ്പത്ത് സ്വദേശികൾക്ക് മാത്രമല്ല ഖത്തറിലെ പ്രവാസികൾക്കും വിദേശങ്ങളിൽ നിന്നെത്തിയവർക്കുമെല്ലാം സ്വന്തമാണ്. 14 ലക്ഷം ആരാധകരെയാണ് സ്വാഗതം ചെയ്തത്. ഏറ്റവും മികച്ച വൊളന്റിയർ പ്രോഗ്രാമാണ് സംഘടിപ്പിച്ചതും.
വൻകിട കായിക ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിന് മുൻപരിചയമുണ്ട്. ലോകകപ്പിന് മുൻപും ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ളവയ്ക്ക് ആതിഥേയരായി. ഫോർമുല വൺ, അടുത്ത വർഷം ഏഷ്യൻ കപ്പ്, 2030 ൽ ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കും വേദിയൊരുക്കുന്നുണ്ടെന്നും അൽ തവാദി ചൂണ്ടിക്കാട്ടി.