ADVERTISEMENT

അൽ ഹസ∙  താമസസ്ഥലത്തു നിന്നു കാണാതാവുകയും പിന്നീട് അൽ ഹസ ആശുപത്രിയിൽ കണ്ടെത്തുകയും ചെയ്ത മലപ്പുറം കോട്ടയ്ക്കൽ സ്വദേശി വിജീഷ് ചെമ്മല(37)  സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി. രണ്ടു മാസമായി തുടർന്ന ആശുപത്രി വാസത്തിനു ശേഷം ആരോഗ്യവാനായാണു നാട്ടിലേക്കു മടങ്ങിയത്.

 

vijeesh-new

അൽ ഹസ മോട്ടോർ വാഹന പരിശോധനാ കേന്ദ്രമായ ഫഹസുദ്ദൗരിയിൽ വാഹന പരിശോധന ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ വീട്ടുകാരോട് ബന്ധപ്പെടാതായതോടെയാണു യുവാവിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദധാരിയായ വിജീഷിനെ ജോലിക്കിടയിലെയും താമസസ്ഥലത്തെയും പെരുമാറ്റങ്ങളിൽ ചില അസ്വഭാവികതകൾ കണ്ടപ്പോൾ കമ്പനി അധികൃതർ ആദ്യം സഊദ് ബിൻജലവി അശുപത്രിയിലും അവിടെ നിന്ന് ഹസ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിൽ തന്നെ കഴിയേണ്ടിയും വന്നിരുന്നു. വിജീഷിനെതിരെ അസ്വാഭാവിക പെരുമാറ്റത്തിന് പൊലീസ് കേസുമുണ്ടായിരുന്നു.

 

നാട്ടിൽ നിന്നു ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് ഒഐസിസി ദമാം പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്യാം പ്രകാശും ട്രഷറർ ഷീർപനങ്ങാടനുമാണ് വിജീഷിനെ കാണാതായെന്ന വിവരം അൽ ഹസ ഒ ഐ സി സി ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുന്നത്. 

കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, സഹപ്രവർത്തകരായ ഉമർ കോട്ടയിൽ, ഷാഫി കുദിർ, അഷ്റഫ് കരുവാത്ത്, ഷിജോമോൻ വർഗീസ്, നാസർ മദനി എന്നിവർ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലായിരുന്നു വിജീഷിനെ അൽ ഹസ ആശുപത്രിയിൽ കണ്ടെത്തിയത്. 

ജോലിയിൽ തുടരാനാവാത്ത യുവാവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ടിരുന്ന വീട്ടുകാർ നിയമ നടപടികൾ തീർത്തു തിരികെ നാട്ടിലെത്തിക്കുന്നതിന് സാമൂഹിക പ്രവർത്തകരുടെ സഹായം ആവശ്യപ്പെട്ടിരുന്നു. തുടർന്നു സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്,  പ്രസാദ് കരുനാഗപ്പള്ളി എന്നിവർ  റിയാദിലുള്ള കമ്പനി ഹെഡ് ഓഫിസിലും  ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് തിരികെ മടങ്ങുന്നുതിനാവശ്യമായ രേഖകളും മറ്റും ശരിയാക്കി. ഫൈനൽ എക്സിറ്റടിച്ച പാസ്പോർട്ടും മറ്റു യാത്രാരേഖകളും ഹസ ഒ ഐ സി സി നേതാക്കളുടെ സാന്നിധ്യത്തിൽ  ആശുപത്രിയിൽ സനലും ശ്രീജിത്തും വിജീഷിനു കൈമാറി. അയൽവാസിയും സുഹൃത്തുമായ ശ്രീജിത്തിനൊപ്പമാണ് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com