ജിദ്ദ∙ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മലയാളിയായ ഭർത്താവ് കടന്നുകളഞ്ഞതോടെ നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദാണ് സോമാലിയൻ സ്വദേശിയായ ഭാര്യ ഹാജറ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് 13 വർഷം മുമ്പ് നാട്ടിലേക്ക് കടന്നത്. ഹാജറ ഈ സമയത്ത് ഏഴാമതും ഗർഭിണിയായിരുന്നു. പിന്നീട് മജീദ് സൗദിയിലേക്ക് മടങ്ങിവന്നില്ല. തുടക്കത്തിൽ കുടുംബത്തിന് മജീദ് സഹായം എത്തിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.
Read Also: ഡ്രൈവർ മയങ്ങിപ്പോയോ? സൗദിയിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഫൈസൽ പറയുന്നു
സൗദിയിൽ ജീവിക്കാനുള്ള രേഖകളില്ലാത്തതിനാൽ രണ്ട് ആൺകുട്ടികളെ പൊലീസ് പിടികൂടി സൗദിയിൽ നിന്ന് സൊമാലിയയിലേയ്ക്ക് തിരിച്ചയച്ചു. റോഡരികിൽ പലഹാര കച്ചവടം നടത്തിയാണ് മുഅ്മിന കുടുംബം നോക്കിയിരുന്നത്. എന്നാൽ അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് ജോലി തുടരാനും മുഅ്മിനയ്ക്കായില്ല.
സഹായവുമായി സാന്ത്വന സ്പർശം
കുടുംബത്തിന് ധനസമാഹരണം കണ്ടെത്തുന്നതിനായി സാന്ത്വന സ്പർശം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകനായ അച്ചനമ്പലം സ്വദേശി അബ്ദുൽ സലാമും മുജീബ് കുണ്ടൂരും നേതൃത്വം നൽകുന്ന 10 മലയാളി പ്രവാസികളുടെ കൂട്ടായ്മയായ സാന്ത്വന സ്പർശമാണ് കുടുംബത്തിന്റെ ജീവിത ചെലവുകൾ വഹിക്കുന്നത്. പരിപാടിയിൽ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കാളികളായി.

ചടങ്ങ് ഡോ. മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. മുജീബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. ഷിബു തിരുവന്തപുരം, ശിഹാബ് താമരക്കുളം, കെ.ടി.എ മുനീർ, നാണി കോട്ടക്കൽ, സലാഹ് കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടർ പരിപാടികൾ തീരുമാനിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഉൾപ്പടെ വിവിധ കൂട്ടായ്മകളും വ്യക്തികളും സാമ്പത്തിക സഹായം കൈമാറി. ജിദ്ദയിലെ ഗായകരെ അണിനിരത്തി ഗാനസന്ധ്യയൊരുക്കിയാണ് ധനസമാഹരണത്തിനുള്ള വേദിയൊരുക്കിയത്. സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
English Summary: man abandoned wife and children in Jeddah