ADVERTISEMENT

അബുദാബി∙ സമൂഹമാധ്യമങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർ തന്നെ വിറ്റാണ് കാശുണ്ടാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. തന്റെ ഫോട്ടോ വച്ച് പരസ്പര ബന്ധമില്ലാത്ത കാര്യം പറഞ്ഞ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് സമ്പാദിക്കുന്നവർ  ഒട്ടേറെയുണ്ട്. ഇത്തരം കുപ്രചാരണങ്ങൾ അവഗണിക്കുന്നു.

Also read: ബന്ധങ്ങളുടെ നൂലിഴ വിളക്കിച്ചേർത്ത് വേണു രാജാമണി വീണ്ടും ദുബായിൽ

സമൂഹ മാധ്യമ ആരോപണങ്ങളെക്കുറിച്ച് യൂസഫലി മാധ്യമങ്ങളോട് വിശദീകരിക്കുന്നു.
സമൂഹ മാധ്യമ ആരോപണങ്ങളെക്കുറിച്ച് യൂസഫലി മാധ്യമങ്ങളോട് വിശദീകരിക്കുന്നു.

നിയമനടപടി സ്വീകരിക്കണോ എന്നതു സംബന്ധിച്ച് തന്റെ ലീഗൽ സംഘം പരിശോധിക്കുമെന്നും സൂചിപ്പിച്ചു. തനിക്ക് ശത്രുക്കളില്ല, എല്ലാം മിത്രങ്ങൾ മാത്രം. ഒരു ബിസിനസുകാരന് എല്ലാ കാര്യങ്ങളും നേരിടാനുള്ള ശക്തിയും ത്രാണിയും ബുദ്ധിയും തന്റേടവും ഉണ്ടെന്നും പറഞ്ഞു. തന്റെ കൂടെയുള്ള 65,000 ആളുകളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ജനങ്ങൾ എന്തു വേണമെങ്കിലും പറയട്ടെ.

 

അനാവശ്യ വ്യക്തിഹത്യ നടത്തുന്നവർ അതു തെളിയിക്കട്ടെ... എന്തു വന്നാലും ഹാപ്പിയായിരിക്കുക എന്നാണ് തന്റെ നയമെന്നും യൂസഫലി പറഞ്ഞു. സമൂഹമാധ്യമങ്ങളിലാണ് ആരോപണങ്ങളെന്നും മുഖ്യധാരാ മാധ്യമങ്ങളിൽ ഇല്ലെന്നും വ്യക്തമാക്കി.

ലുലു ഗ്രൂപ്പിനെതിരായ ഒട്ടേറെ വ്യാജ പ്രചാരണങ്ങളുണ്ടെന്നും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും ഹൈപ്പർമാർക്കറ്റിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കശ്മീരിൽ ലഫ്റ്റനന്റ് ഗവർണർ പറഞ്ഞതായി യൂസഫലി വ്യക്തമാക്കി. കശ്മീരിലെ ലുലു ഹൈപ്പർമാർക്കറ്റ് ശിലാസ്ഥാപനം ചടങ്ങിലായിരുന്നു പിന്തുണ അറിയിച്ചത്.

ദുബായിലെ ഇമാറുമായി സഹകരിച്ചാണ് ഷോപ്പിങ് മാളും ഹൈപ്പർമാർക്കറ്റും സ്ഥാപിക്കുന്നത്. കേരളത്തിൽ താങ്കൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോ എന്ന്  മില്ലറ്റ് കോൺഫറൻസിൽ വച്ച് ഒരു ബിസിനസുകാരൻ പറഞ്ഞപ്പോഴും സ്നേഹംകൊണ്ടാണ് അവരത് പറയുന്നത് എന്നായിരുന്നു താൻ മറുപടി പറഞ്ഞത്. ചിലർ കുറ്റം പറയും മറ്റു ചിലർ അനുകൂലിക്കും. ജനാധിപത്യത്തിൽ എന്തും പറയാനുള്ള അവകാശമുണ്ടെന്നും വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com