റിയാദ് ∙ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി ഉംറ തീർഥാടക അന്തരിച്ചു. വിമാനം അടിയന്തരമായി റിയാദിലിറക്കി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം എടയൂര്‍ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ മരിച്ചത്.
ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കുകയായിരുന്ന വിമാനം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ ഉമ്മീരിക്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പൈലറ്റ് വിമാനം റിയാദില്‍ അടിയന്തിരമായി ഇറക്കി. ഉമ്മീരിക്കുട്ടിയെ വിമാനത്താവളത്തിന് അടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ ഉടൻ എത്തിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.30-ന് മരണം സ്ഥിരീകരിച്ചു.
ഭര്‍ത്താവ് കുഞ്ഞിപ്പോക്കറുടെ കൂടെ സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറയ്ക്കെത്തിയത്. പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: മറിയക്കുട്ടി. മക്കൾ അബ്ദുറഹ്മാന്‍, സാജിദ, ഷിഹാബുദ്ദീന്‍, ഹസീന. മരുമക്കൾ: അബ്ദു റഷീദ്, മുഹമ്മദ് റാഫി, ഫാത്തിമ, ഹഫ്സത്ത്. മൃതദേഹം റിയാദില്‍ കബറടക്കുന്നതിനുള്ള നടപടികള്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.